ജിദ്ദ ജംഗിളിൽ അപൂർവ പറവകൾ
text_fieldsജിദ്ദ ജംഗിളിലെ അപൂർവ ഇനത്തിൽപെട്ട ‘കൊക്കാറ്റോ പാം’ തത്തകൾ
ജിദ്ദ: രണ്ടാമത് ജിദ്ദ സീസൺ ഫെസ്റ്റിവലിലെ 'ജിദ്ദ ജംഗിൾ' പ്രദേശം ലോകത്തിലെതന്നെ ഏറ്റവും അപൂർവവും ചെലവേറിയതുമായ പക്ഷികളാൽ ശ്രദ്ധനേടുകയാണ്. രൂപഭാവത്തിലെ വൈവിധ്യം ആകർഷകമാണ്. 200ലധികം വിദേശ പക്ഷികളാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്.
ജിദ്ദ ജംഗിളിൽ ലോകത്തിലെ ഏറ്റവും മനോഹരമായ പക്ഷികൾ ഉൾപ്പെടുന്ന ഉപമേഖല 'ക്ലോസ്ഡ് ബേർഡ്സ്' ഉണ്ട്. ഇവിടെ ബ്രസീലിയൻ, ആമസോണിയൻ തത്ത തുടങ്ങി വൈവിധ്യമാർന്ന പക്ഷികളോടൊപ്പം കറുത്ത നിറവും 70 സെൻറി മീറ്ററിൽ കൂടുതൽ നീളവും ഒരു കിലോഗ്രാമോളം ഭാരവുമുള്ള ആസ്‌ട്രേലിയൻ 'കൊക്കാറ്റോ പാം' പക്ഷികളും കാഴ്ചക്കാരെ വിസ്മയിപ്പിക്കും. ഇക്കൂട്ടത്തിലുള്ള സംസാരിക്കുന്ന വിവിധയിനം പക്ഷികൾ കൗതുകംപകരുന്നതാണ്. 'കൊക്കാറ്റോ പാം' പക്ഷികൾ ലോകത്തിലെ ഏറ്റവും അപൂർവവും വിലപിടിപ്പുമുള്ള തത്തകളാണ്.
അപൂർവമായേ ഇവയെ കാണാൻ കിട്ടൂ. ഈ ഇനത്തിൽപെട്ട മൂന്നുതരം പക്ഷികൾ ജിദ്ദ ജംഗിളിൽ ഉണ്ട്.
മനോഹരമായ ആകൃതിയും കവിളിന്റെ ചുവപ്പും പക്ഷികളെ വേഗം തിരിച്ചറിയാൻ സഹായിക്കുന്നു. ഇവ സന്തോഷമുള്ള അവസ്ഥയിലാണെങ്കിൽ കവിൾ ചുവപ്പായി മാറും. കിരീടം പോലെയുള്ള തൂവലുകൾ സൗന്ദര്യമേറ്റുന്നു. ഏകദേശം 60 മുതൽ 90വരെ വർഷം ജീവിച്ചിരിക്കുന്നതിനാൽ ലോകത്തിലെതന്നെ ഏറ്റവും ദീർഘായുസ്സുള്ള പക്ഷികളായി ഇവ അറിയപ്പെടുന്നു. പ്രത്യേകം വേർതിരിച്ച കൂട്ടിലായതിനാൽ ജിദ്ദ ജംഗിളിലെ പക്ഷി പാർക്കിനകത്ത് പറവകൾക്ക് യഥേഷ്ടം പറന്നുനടക്കാൻ സൗകര്യമുണ്ട്.അതോടൊപ്പം സന്ദർശകർക്ക് അവയെ കാണാനും ഫോട്ടോയെടുക്കാനും അപൂർവപക്ഷികളെ അടുത്തറിയാനും സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

