മഴ ഒടുവിൽ റിയാദിലും പെയ്തിറങ്ങി
text_fieldsറിയാദ്: മൂടിക്കെട്ടി നിന്ന മഴമേഘങ്ങൾ ഒടുവിൽ തലസ്ഥാന നഗരത്തെയും കുളിപ്പിച്ചു. കാലാവസ്ഥാ മാറ്റത്തിെൻറ പെരുമ്പറ കൊട്ടി രാജ്യത്ത് മിക്കയിടങ്ങളിലും ഇടിമിന്നലോടെ പെയ്തിറങ്ങിയ മഴ റിയാദ് നഗരത്തെ മാത്രം ഒഴിച്ചുനിറുത്തിയിരുന്നു കഴിഞ്ഞദിവസങ്ങളിൽ. ഉടനുണ്ടാവുമെന്ന കാലാവസ്ഥ വകുപ്പിെൻറ പ്രവചനം വാനോളമുയർത്തിയ പ്രതീക്ഷ മഴമേഘമായി ഘനീഭവിച്ചുനിൽക്കുകയായിരുന്നു.
നനയാൻ കൊതിച്ച നഗരത്തിന് ഉൾക്കുളിരേകി മഴ ചൊവ്വാഴ്ച പെയ്തിറങ്ങി. രാവിലെ മുതലേ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ തന്നെ പെയ്തു. നിരത്തുകളിൽ വാഹനങ്ങൾ നനഞ്ഞൊഴുകി. താഴ്വരകളിൽ നീരൊഴുക്കുണ്ടായി. ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. രാജ്യവ്യാപകമായി വ്യാഴാഴ്ച വരെയും ശക്തമായ മഴയുണ്ടാകുമെന്നാണ് കലാവസ്ഥ വകുപ്പിെൻറ പ്രവചനം.
റിയാദ്, മക്ക, ഖസീം, അൽബാഹ, ജിസാൻ, ഹാഇൽ തുടങ്ങിയ പ്രവിശ്യകളിലും കിഴക്കൻ പ്രവിശ്യയിലും വടക്കൻ അതിർത്തി മേഖലയിലും മഴയ്ക്ക് ശക്തി കൂടുമെന്നും വ്യാഴാഴ്ച വരെ അത് തുടരുമെന്നുമാണ് അറിയിപ്പ്. ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുമുണ്ടാകും. വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിലേക്ക് ആരും പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.