സൗദിയിൽ വരും ദിവസങ്ങളിൽ മഴക്കും പൊടിക്കാറ്റിനും സാധ്യത
text_fieldsജിദ്ദ: മക്ക ഉൾപ്പെടെയുള്ള നഗരങ്ങളിലെ ചില ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ മഴക്കും പൊടിക്കാറ്റിനും ഇടിമിന്നലിലും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക കൂടാതെ മദീന, റിയാദ്, ഹാഇൽ, തബൂക്ക്, അൽ ഖസീം, കിഴക്കൻ പ്രവിശ്യ, അസീർ, ജീസാൻ തുടങ്ങിയ നഗരങ്ങളിലെ ചില പ്രദേശങ്ങളിലാണ് മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളത്.
പല സ്ഥലങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴലഭിക്കുന്നതായാണ് കേന്ദ്രം പ്രവചിച്ചത്. അൽ ഖസീം, അസീർ, ജീസാൻ, കിഴക്കൻ പ്രവിശ്യ തുടങ്ങിയ ഇടങ്ങളിൽ കഴിഞ്ഞ ദിവസം അധികൃതർ ചുവപ്പ്, ഓറഞ്ച് ‘അലർട്ടു’കൾ നൽകിയിരുന്നു. പൊടിക്കാറ്റ് അടിച്ചുവീശുന്ന ചില പ്രദേശങ്ങളിൽ ദൃശ്യപരത പൂജ്യത്തോടടുത്ത് നിൽക്കുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നവർ നല്ല ജാഗ്രത പാലിക്കൻ സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകിയിരുന്നു.
അൽ ഖസീം മേഖലയിൽ ബുധനാഴ്ച കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ പല ഭാഗങ്ങളിലും കഴിഞ്ഞദിവസം ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമൊഴുക്കും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അസീർ മേഖലയിലും കിഴക്കൻ മേഖലയിലെ ഖഫ്ജിയിലും അൽ ഉലയിലും കഴിഞ്ഞ ദിവസം മിതമായ മഴയാണ് പെയ്തത്. ഈ മേഖലകളിലായിരുന്നു കഴിഞ്ഞദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റും പ്രകടമായതായി വിവിധ പ്രദേശങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ചെങ്കടലിൽ ഉപരിതല കാറ്റിന്റെ ചലനം വടക്കൻ, മധ്യ ഭാഗങ്ങളിൽ വടക്കുകിഴക്ക് മുതൽ വടക്കുപടിഞ്ഞാറ് വരെ മണിക്കൂറിൽ 15 മുതൽ 35 വരെ കിലോമീറ്റർ വേഗതയിലും തെക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്ക് വരെ തെക്കുകിഴക്ക് ഭാഗത്ത് മണിക്കൂറിൽ 10 മുതൽ 30 വരെ കിലോമീറ്റർ വേഗതയിലും ആയിരിക്കുമെന്ന് കേന്ദ്രം കഴിഞ്ഞദിവസം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

