സൗദി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്; 2030ഓടെ വൻ കുതിച്ചുചാട്ടം ലക്ഷ്യം
text_fieldsറിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തനത്തിന് നേതൃത്വം നൽകുന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പി.ഐ.എഫ്) ശ്രദ്ധേയമായ മുന്നേറ്റങ്ങളെക്കുറിച്ച് ഗവർണർ യാസിർ അൽ റുമയാൻ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ ഏകദേശം 750 ബില്യൺ റിയാലാണ് ഫണ്ട് പ്രാദേശിക പദ്ധതികളിൽ നിക്ഷേപിച്ചത്. ഇത് ഫണ്ടിന്റെ ആകെ നിക്ഷേപത്തിന്റെ 70 ശതമാനത്തോളമാണ്. 2017 മുതൽ ഓഹരി ഉടമകൾക്ക് പ്രതിവർഷം ഏഴ് ശതമാനത്തിലധികം ലാഭം ഉറപ്പാക്കാൻ ഫണ്ടിന് സാധിച്ചിട്ടുണ്ട്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം 2026-2030 കാലയളവിലേക്കുള്ള പുതിയ തന്ത്രങ്ങൾക്ക് അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഫണ്ടിന്റെ ആസ്തി ആറിരട്ടി വർധിച്ച് 2025 അവസാനത്തോടെ 3.4 ട്രില്യൺ റിയാലിൽ അധികമെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സൗദിയുടെ എണ്ണയിതര ജി.ഡി.പി വളർച്ചയുടെ 10 ശതമാനവും നിലവിൽ പി.ഐ.എഫ് പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. വരും വർഷങ്ങളിൽ 13 തന്ത്രപ്രധാന മേഖലകളെ ആറ് പ്രധാന സാമ്പത്തിക വ്യവസ്ഥകളായി സംയോജിപ്പിച്ച് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ടൂറിസം മേഖലയിൽ 2030ഓടെ പ്രതിവർഷം 15 കോടി സഞ്ചാരികളെ ആകർഷിക്കാനായി ഒരു ലക്ഷത്തിലധികം ഹോട്ടൽ മുറികളും 2034 ലോകകപ്പിനായി പുതിയ സ്റ്റേഡിയങ്ങളും കിംഗ് സൽമാൻ രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനവും ഫണ്ട് ലക്ഷ്യമിടുന്നുണ്ട്.
ഭവന നിർമ്മാണ മേഖലയിൽ 1.9 ലക്ഷം പാർപ്പിട യൂനിറ്റുകൾ നിർമിച്ച് സ്വദേശികളുടെ ഭവന ഉടമസ്ഥാവകാശം 70 ശതമാനമായി ഉയർത്താനാണ് ലക്ഷ്യം. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമി കണ്ടക്ടറുകൾ, ഇലക്ട്രിക് വാഹന നിർമാണം തുടങ്ങിയ നൂതന വ്യവസായങ്ങളിലും പി.ഐ.എഫ് വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. 2030ഓടെ 2.85 ലക്ഷം വാഹനങ്ങൾ നിർമിക്കാനാണ് പദ്ധതി. പുനരുപയോഗ ഊർജ്ജ മേഖലയിൽ 44.5 ജിഗാവാട്ട് ഉൽപ്പാദന ശേഷി കൈവരിക്കാനും ഖനന മേഖലയെ ആഗോളതലത്തിൽ ഉയർത്താനും ഫണ്ട് പ്രവർത്തിക്കുന്നു. സ്വകാര്യ മേഖലയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ നിന്ന് ഉയർന്ന റേറ്റിങ് നേടിയത് ഫണ്ടിന്റെ സാമ്പത്തിക ഭദ്രത തെളിയിക്കുന്നതായും അൽ റുമയാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

