ഗസ്സയിലെ കുട്ടികളുടെ സംരക്ഷണം രാജ്യാന്തര ചുമതല, സുഡാനിൽ പരിഹാരം വേണം: സൗദി അറേബ്യ
text_fieldsറിയാദ്: ഗസ്സയിലെ കുട്ടികൾ ഗുരുതരമായ നിയമലംഘനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അവരെ സംരക്ഷിക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിെൻറ കൂട്ടായ ഉത്തരവാദിത്തമാണെന്നും സൗദി അറേബ്യ വ്യക്തമാക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭയിൽ നിലപാട് കടുപ്പിച്ചു.
‘കുട്ടികളും സായുധ സംഘട്ടനവും’ എന്ന വിഷയത്തിൽ യു.എൻ സുരക്ഷാ കൗൺസിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് സൗദി അറേബ്യ ഗസ്സയിലെ സ്ഥിതിഗതികൾ ഗൗരവപൂർവം ഉന്നയിച്ചത്. ഗസ്സ മുനമ്പിലെ കുട്ടികൾ അനുഭവിക്കുന്ന ദുരിതം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും പൊതുവായ മാനുഷിക മൂല്യങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിൽ പ്രസ്താവിച്ചു.
ഈ വലിയ മാനുഷിക ദുരന്തം തടയുന്നതിനും യുദ്ധത്തിെൻറ കനത്ത ആഘാതങ്ങളിൽ നിന്ന് കുട്ടികളെ സുരക്ഷിതരാക്കുന്നതിനും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സായുധ സംഘർഷങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് എല്ലാ കക്ഷികളുടെയും പങ്കിട്ട ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇത്തരം പ്രതിസന്ധികളുടെ മൂലകാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നിരന്തരമായ ശ്രമങ്ങൾ ആവശ്യമാണെന്നും ഓർമിപ്പിച്ചു.
കുട്ടികളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നൽകുന്ന ഇസ്‌ലാമിക ശരീഅത്ത് തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദി അറേബ്യ ഈ വിഷയത്തിൽ ഇടപെടുന്നത്. ഇതിെൻറ ഭാഗമായി, യുദ്ധങ്ങളിലും ദുരന്തങ്ങളിലും അകപ്പെടുന്ന സാധാരണക്കാരെയും പ്രത്യേകിച്ച് കുട്ടികളെയും സംരക്ഷിക്കാൻ വിവേചനമില്ലാതെ സൗദി സഹായമെത്തിക്കുന്നുണ്ട്.
കിങ് സൽമാൻ റിലീഫ് സെൻറർ വഴി തൊണ്ണൂറിലധികം രാജ്യങ്ങളിൽ നടപ്പാക്കുന്ന മാനുഷിക-ദുരിതാശ്വാസ പദ്ധതികൾ ഇതിന് തെളിവാണെന്ന് വ്യക്തമാക്കിയ ഡോ. അൽവാസിൽ, ലോകത്ത് സമാധാനവും സ്ഥിരതയും കൈവരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന എല്ലാ അന്താരാഷ്ട്ര നീക്കങ്ങൾക്കും സൗദിയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ആവർത്തിച്ചു.
യു.എൻ ചാർട്ടറിെൻറ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം
യു.എൻ ചാർട്ടർ ഒപ്പുവെച്ചതിെൻറ 80-ാം വാർഷികത്തോടനുബന്ധിച്ച് അറബ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സംസാരിക്കവെ, രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കേണ്ടതിെൻറയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതിെൻറയും പ്രാധാന്യം സൗദി പ്രതിനിധി ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര ക്രമത്തിെൻറ അടിത്തറയായ യു.എൻ ചാർട്ടറിലെ തത്വങ്ങൾ എല്ലാ രാജ്യങ്ങളിലും ഒരേപോലെയും ന്യായമായും പ്രയോഗിക്കണം. എങ്കിൽ മാത്രമേ അന്താരാഷ്ട്ര സ്ഥാപനങ്ങളിലുള്ള വിശ്വാസ്യതയും ബഹുമുഖ സംവിധാനങ്ങളുടെ സുതാര്യതയും വർദ്ധിപ്പിക്കാൻ സാധിക്കൂ. വർദ്ധിച്ചുവരുന്ന ആഗോള വെല്ലുവിളികളെ നേരിടാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനും അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സുഡാനിൽ രാഷ്ട്രീയ പരിഹാരം വേണം
സുഡാൻ വിഷയത്തിൽ നടന്ന യു.എൻ സുരക്ഷാ കൗൺസിൽ സമ്മേളനത്തിലും സൗദി അറേബ്യ തങ്ങളുടെ മുൻഗണനകൾ വ്യക്തമാക്കി. സുഡാെൻറ സ്ഥിരത ഉറപ്പാക്കുക, അടിയന്തര വെടിനിർത്തൽ നടപ്പാക്കുക, രാജ്യത്തിെൻറ പ്രാദേശിക സമഗ്രതയും സർക്കാർ സംവിധാനങ്ങളും സംരക്ഷിക്കുക എന്നിവയ്ക്കാണ് സൗദി മുൻഗണന നൽകുന്നത്. നിലവിലെ സുഡാൻ പ്രതിസന്ധിക്ക് സൈനിക പരിഹാരമല്ല, മറിച്ച് രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാകേണ്ടത്.
തുടർച്ചയായ സംഘർഷങ്ങളും സുരക്ഷാ തകർച്ചയും, ഒപ്പം ജിദ്ദ കരാറുകളും സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും നടപ്പാക്കുന്നതിൽ ഉണ്ടായ പരാജയവുമാണ് സുഡാനിലെ മാനുഷിക പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കിയത്. സുഡാനിലെ വിവിധ കക്ഷികൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാനും ജിദ്ദ പ്രഖ്യാപനത്തിെൻറ അടിസ്ഥാനത്തിൽ രാഷ്ട്രീയ ചർച്ചകൾ പുനരാരംഭിക്കാനും സൗദിക്ക് വലിയ താല്പര്യമുണ്ട്.
സുഡാെൻറ ഐക്യത്തെയോ അവിടുത്തെ ഔദ്യോഗിക സ്ഥാപനങ്ങളെയോ തകർക്കുന്ന ഒരു നീക്കത്തെയും സൗദി അംഗീകരിക്കില്ല. സ്ഥിരമായ വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതോടൊപ്പം, സുഡാനി ജനതയ്ക്കുള്ള മാനുഷിക സഹായങ്ങൾ സൗദി അറേബ്യ തുടർന്നും ഉറപ്പാക്കുമെന്നും ഡോ. അബ്ദുൽ അസീസ് അൽവാസിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

