പ്രഫ. റെയ്നോള്ഡിെൻറ വിയോഗത്തിൽ ദുഃഖാർത്തരായി ജിദ്ദ മലയാളികൾ
text_fieldsജിദ്ദ: പ്രവാസികളുടെ അനൗപചാരിക ഇംഗ്ലീഷ് ഗുരുവും സാംസ്കാരിക രംഗത്തെ നിറസാനിധ്യവും പ്രഭാഷകനുമായിരുന്ന കോഴിക്കോട് സ്വദേശി പ്രൊഫ. റെയ്നോള്‍ഡ് പി. ഇട്ടൂപ്പിെൻറ മരണം ജിദ്ദ മലയാളികളെ ദു:ഖത്തിലാഴ്ത്തി. ചൊവ്വാഴ്ച പുലർച്ചെ പാലക്കാട് വെച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപകനായി ഏഴ് വര്‍ഷത്തോളം സേവനമനുഷ്ടിച്ച കാലം മലയാളികള്‍ക്ക് ഗൃഹാതുരത്വത്തിെൻറ ഓര്‍മകളാണ് അദ്ദേഹം സമ്മാനിച്ചത്. ഒരു സാധാരണ കോളജ് അധ്യാപകന്‍ എന്നതില്‍ കവിഞ്ഞ് ജിദ്ദയിലെ മലയാളികളുടെ ഗുരുവും വിവിധ വിഷയങ്ങളിലുള്ള അവരുടെ മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹം. മലയാളികള്‍ക്കിടയിലുണ്ടാവുന്ന പല പ്രശ്നങ്ങളിലും മധ്യസ്ഥത വഹിച്ച് രമ്യതയിലെത്തിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ആര്‍ക്കും ഏത് സമയത്തും പ്രാപിക്കാന്‍ കഴിയുന്ന സാധാരണക്കാരുമായി ഏറെ സൗഹൃദത്തിലായിരുന്ന പ്രഫ. റെയ്നോൾഡിന് ഇംഗ്ലീഷ് ഭാഷയില്‍ അഗാധമായ പാണ്ഡിത്യവും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനുള്ള ഔല്‍സുക്യവുമുണ്ടായിരുന്നു. മലയാളികള്‍ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങളില്‍ പോയി പതിവായി അവരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നത് അദ്ദേഹത്തിന് ആവേശമായിരുന്നു. ജിദ്ദയിലെ എല്ലാ സാംസ്കാരിക പരിപാടികളിലും അദ്ദേഹം നിറസാനിധ്യമായിരുന്നു.
തനിമ സാംസ്കാരിക വേദി, പ്രവാസി സാംസ്കാരിക വേദി, കെ.എം.സി.സി, ഒ.ഐ.സി.സി, നവോദയ തുടങ്ങി മലയാളികളുടെ മിക്ക കൂട്ടായ്മകളുടെയും വേദികളിൽ അക്കാലത്ത് അദ്ദേഹം നിരവധി പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നു. പ്രവാസം ആരംഭിക്കുന്നതിന് മുമ്പ് കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ്സ് കോളജിലും ഫാറൂഖ് കോളജിലും അധ്യാപകനായിരുന്നു പ്രൊഫ. റെയ്നോള്‍ഡ്. 2007ല്‍ തങ്ങള്‍ ഒന്നിച്ചാണ് കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റില്‍ അധ്യാപകരായി ചേര്‍ന്നതെന്നും വളരെ കുലീനത കാത്തുസൂക്ഷിച്ചിരുന്ന ആളായിരുന്നു അദ്ദേഹമെന്നും പ്രഫ. ഇസ്മായില്‍ മരുതേരി അനുസ്മരിച്ചു.
വിജ്ഞാന കൈത്തിരികൊണ്ട് ജിദ്ദയില്‍ സൗഹൃദ വെളിച്ചം വിതറിയ കറകളഞ്ഞ മതേതരവാദിയായിരുന്നു പ്രഫ. റെയ്നോള്‍ഡെന്ന് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു. സാംസ്കാരിക രംഗത്തെ നിറസാനിധ്യവും ഭാഷാ സ്നേഹിയുമായിരുന്നു പ്രഫ. റെയ്നോള്‍ഡെന്നും വ്യക്തിപരമായ ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന മഹദ് വ്യക്തിത്വത്തിെൻറ ഉടമയായിരുന്നുവെന്നും സമീക്ഷ സാഹിത്യ വേദി പ്രസിഡൻറ് ഗോപി നെടുങ്ങാടി അനുസ്മരിച്ചു.
ചരിത്രവും രാഷ്ട്രീയവും അനായസം വഴങ്ങിയിരുന്ന വ്യക്തിത്വമായിരുന്നു പ്രൊഫ. റെയ്നോള്‍ഡെന്നും കേരള രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന വ്യക്തിത്വവവും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പിതാവ് ഇട്ടൂപ്പിന്റെ രാഷ്ട്രീയ പാരമ്പര്യം അദ്ദേഹം അഭിമാനപൂര്‍വ്വം ഉയര്‍ത്തിപിടിച്ചിരുന്നതായും ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജനല്‍ പ്രസഡന്റ് കെ.ടി.എ. മുനീര്‍ പറഞ്ഞു. ജിദ്ദയുടെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാനിധ്യമായിരുന്ന പ്രഫ. റെയ്നോള്‍ഡ് പ്രവാസി സാംസ്കാരിക വേദി രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും സംഘടനയുടെ പ്രഥമ ചെയർമാനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നുവെന്ന് നിലവിലെ ജിദ്ദ ഘടകം പ്രസിഡൻറ് അബ്ദുറഹീം ഒതുക്കുങ്ങല്‍ പറഞ്ഞു.
വായനയുടെ ഉപാസകനായിരുന്നു പ്രഫ. റെയ്നോള്‍ഡെന്നും വീട്ടിലുണ്ടായിരുന്ന അദ്ദേഹത്തിെൻറ ഹോം ലൈബ്രറി പ്രവാസികളിൽ ചിലർ ഉപയോഗപ്പെടുത്തിയിരുന്നതായും സിജി ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് തങ്കായത്തിൽ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.