അന്ധതയെ തോൽപിച്ച പതിറ്റാണ്ടുകൾ; ഉമർ ഇനി മടങ്ങുന്നു
text_fieldsജിദ്ദ: കണ്ണിനെ മൂടിയ അന്ധകാരത്തിലും മൂന്നുപതിറ്റാണ്ട് പ്രവാസിയായി ജോലി ചെയ്ത മലപ്പുറം ജില്ലയിലെ ഇരുമ്പുഴി സ്വദേശി വടക്കേതലയ്ക്കല്‍ ഉമര്‍ (62) ഇന്ന് നാട്ടിലേക്ക്. 40 വർഷത്തോളം ഒരേ സ്‌പോണ്‍സറുടെ കീഴില്‍, കാഴ്ചയുള്ളവരെപ്പോലും അമ്പരപ്പിക്കും വിധമായിരുന്നു ഉമർ ജോലി ചെയ്തിരുന്നത്.
ഇരുമ്പുഴി പുളിയേങ്ങല്‍ വടക്കേതലയ്ക്കല്‍ അബ്്ദുറഹ്മാന്‍ ഹാജിയുടേയും തറയില്‍ ഫാത്തിമയുടേയും മകനായി വയനാട്ടിലായിരുന്നു ഉമറിെൻറ ജനനം. മിലിറ്ററി സർവീസിലായിരുന്ന പിതാവിെൻറ ജോലി ആവശ്യാർഥം അവിടെ എത്തിയതായിരുന്നു. അവിടെ നിന്ന് മൂന്നാം ക്ലാസിന് ശേഷമാണ് ഇരുമ്പുഴിയിലേക്ക് വരുന്നത്. മലപ്പുറം ഗവ. കോളജിലെ പഠനശേഷം നാട്ടില്‍ നില്‍ക്കുമ്പോഴാണ് സഹോദരൻ ഖാലിദ് അയച്ചുകൊടുത്ത വിസയില്‍ 1978 ജൂലൈയിൽ ജിദ്ദയിൽ എത്തുന്നത്. 800 റിയാലായിരുന്നു അന്നത്തെ ശമ്പളം. ജന്മനാ തന്നെ രണ്ടു കണ്ണുകളിലും ചെറിയ രണ്ടു വെളുത്ത പുള്ളികള്‍ ഉമറിനുണ്ടായിരുന്നു. പക്ഷേ അത് കാഴ്ചയെ ബാധിച്ചിരുന്നില്ല.
1982 ലാണ് മലപ്പുറം വള്ളിക്കാപറ്റ കരങ്ങാടന്‍ സുഹ്‌റയെ വിവാഹം കഴിക്കുന്നത്. കല്യാണശേഷം സുഹ്‌റയും ജിദ്ദയിലെത്തി. അതിനിടെ ഒരു കണ്ണിന് വേദന അനുഭവപ്പെട്ട ഉമര്‍ നാട്ടില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയനായി. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച ഉമറിന് ആദ്യത്തെ ആറുമാസം പ്രശ്‌നമൊന്നുമുണ്ടായില്ല. പിന്നീട് വലത് കണ്ണില്‍ ഒരു കറുത്ത പുള്ളി കൃഷ്ണമണിക്കു മുമ്പില്‍ മൂടലായി നിന്നത് പോലെയായി. അത് ക്രമേണ വലുതാവുന്നതായും പിന്നീട് കാഴ്ചയെ അത് മറയ്ക്കുകയും ചെയ്തു. ഇതിനിടെ ജിദ്ദയിലെ കണ്ണാശുപത്രിയിൽ വിദഗ്ധ പരിശോധനനക്ക് വിധേയനാക്കി. അവിടെത്തെ ഡോക്ടർ ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്ന് നിർദേശിച്ചു. ഈ ശസ്ത്ര്കിയ നാട്ടിൽ നിന്ന് ചെയ്യാമെന്ന് തീരുമാനിച്ച് മദ്രാസിലെ കണ്ണാശുപത്രിയിലേക്ക് പോയി. ഇവിടെത്തെ ശസ്ത്രകിയക്ക് ശേഷം ആറുമാസം പിന്നിട്ടപ്പോള്‍ കാഴ്ചയ്ക്ക് വീണ്ടും പ്രശ്‌നമായി. വലത് കണ്ണ് പൂര്‍ണമായും അന്ധമായി. അധികം താമസിയാതെ ഇടത് കണ്ണിനേയും ഇത് ബാധിക്കുകയും പൂര്‍ണാന്ധതയിലേക്ക് പതിക്കുകയും ചെയ്തു.
പക്ഷെ ഇതിലൊന്നും ഉമർ തളർന്നില്ല. ഇനി വെളിച്ചത്തിെൻറ വാതില്‍ തനിക്കു മുന്നില്‍ തുറക്കപ്പെടില്ലെന്ന് ഉറപ്പായ ഉമര്‍ അതിനായി തെൻറ മനസ്സിനെ പാകപ്പെടുത്തി. അന്ധനായ താൻ ഇനി ഗൾഫിലേക്കില്ല എന്ന് കരുതിയിരിക്കെ, ഉംറ ചെയ്ത് തിരിച്ച് മടങ്ങാം എന്ന് കരുതി വന്ന ഉമറിനെ സ്‌പോണ്‍സര്‍ മഹ്‌റൂഫ് ബുഖാരി തിരിച്ച് പോകാൻ അനുവദിച്ചില്ല. സ്പോൺസറിെൻറ പ്രോത്സാഹനത്തിൽ അവിടെ തന്നെ ജോലിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. സഹായിയായി ഒരാളെ സ്പോൺസർ നിയമിച്ചു നൽകുകയും ചെയ്തു. പതിനഞ്ചോളം ജീവനക്കാരുള്ള കമ്പനിയില്‍, കാഴ്ചയില്ലാത്ത ഉമര്‍ ഒരനിവാര്യഘടകമായിമാറുകയായിരുന്നു. എല്ലാതരം ഇലക്ട്രിക്, ഇലക്‌ട്രോണിക് റിപ്പയറിംഗ് ജോലികളും ഉമറിന് ചെയ്യാനാവും. കാഴ്ചയില്ലാത്ത മുപ്പത് വര്‍ഷത്തെ ജോലിക്കിടയില്‍ മില്യണ്‍ കണക്കിന് റിയാലിെൻറ ഇടപാടുകളാണ് ഉമറിെൻറ കൈയിലൂടെ നടന്നത്.സ്‌പോണ്‍സര്‍ മഹ്‌റൂഫ് മൂസ ബുഖാരിയും അദ്ദേഹത്തിെൻറ മരണശേഷം മകന്‍ മാസിന്‍ മൂസ ബുഖാരിയും ഉമറിനെ സ്വന്തം കുടുംബാംഗത്തെപ്പോലെതന്നെയായിരുന്നു കണ്ടിരുന്നത്. ഇത് തന്നെയാണ് 40 വർഷത്തോളം ഉമറിനെ ഇവിടെ നിൽക്കാൻ പ്രേരിപ്പിച്ചതും. 700ഓളം ഫോൺ നമ്പറുകള്‍ ഉമറിന് കാണാപ്പാഠമാണ്.
രണ്ടു പെണ്‍മക്കളാണ് ഉമറിന്. മൂത്ത മകള്‍ നൂര്‍ബാനു കാനഡയില്‍ ഭര്‍ത്താവ് അനസിനോടൊപ്പം. രണ്ടാമത്തെ മകള്‍ നൂറയും ഭര്‍ത്താവ് സജീറും ജിദ്ദയിലുണ്ട്. ഉമറിൻറെ നമ്പർ: 050 891 7909 ഉമറിൻെറയും ഖാലിദിെൻറയും നേതൃത്വത്തിൽ ജിദ്ദയിൽ രൂപം കൊണ്ട സാഹിത്യ വേദിയായ അരങ്ങ് കലാ സാഹിത്യവേദി കഴിഞ്ഞദിവസം ഉമറിന് യാത്രയയപ്പ് നൽകി. മുസാഫിർ, ഗോപി നെടുങ്ങാടി, അബു ഇരിങ്ങാട്ടിരി, അബ്ദുറഹ്മാൻ വണ്ടൂർ, എം അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു. അരങ്ങിൻെറ ഉപഹാരം എം അഷ്റഫ് നൽകി. കെ.എം അബ്ദുൽ ലത്തീഫ് സ്വാഗതവും അബ്ദുറഷീദ് തറയിൽ നന്ദിയും പറഞ്ഞു. അലി ഖാലിദ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
