‘പ്രവാസി’ ചാർട്ടർ വിമാനം റിയാദിൽനിന്ന് കോഴിക്കോട്ടേക്ക് പറന്നു
text_fieldsറിയാദ്: പ്രവാസി സംസ്കാരി വേദി റിയാദ് ഘടകം ചാർട്ടർ ചെയ്ത സ്‌പൈസ് ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ 10.30ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്ക് പറന്നു. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വിമാനം ചാർട്ടർ ചെയ്തത്. ജോലി നഷ്ടപ്പെട്ടവരും വിസിറ്റിങ്ങിൽ വന്ന് വിസാ കാലാവധി തീർന്നവരും പ്രവാസം അവസാനിപ്പിച്ച് പോകുന്ന കുടുംബങ്ങളുമാണ് യാത്രികർ.
സൗദിയിൽ നിന്നുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ ദൗർലഭ്യമാണ് സംഘടനകളെ ചാർട്ടർ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പി.പി.ഇ കിറ്റടക്കം 1850 റിയാലാണ് ടിക്കറ്റ് വില. അർഹതയുള്ള ഏതാനും യാത്രക്കാർക്ക് സൗജന്യ യാത്രയും അനുവദിച്ചു. യാത്രക്കാർക്ക് പോക്കറ്റ് മണിയായി ഇന്ത്യൻ രൂപയും നൽകി. അത് ഏറെ സന്തോഷകരമായെന്ന് യാത്രക്കാരനായ ഹൻഷാദ് പ്രതികരിച്ചു.
കഴിഞ്ഞ മാസം പുറപ്പെടേണ്ടിയിരുന്ന പ്രവാസി വിമാനം, യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേരള സർക്കാറിെൻറ ഉപാധി കാരണം നീണ്ടു പോവുകയായിരുന്നു. ഇതുമൂലം നിരവധി കുടുംബങ്ങളാണ് പ്രയാസത്തിലായത്.
വിമാനത്താവളത്തിലെ സേവനങ്ങൾക്ക് പ്രവാസി സാംസ്കാരിക വേദി നേതാക്കളായ അംജദ് അലി, ഷഹ്ദാന്‍, അബ്ദുറഹ്മാൻ മറായി, അഹ്‌ഫാൻ എന്നിവർ നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സാജു ജോർജ്, ജനറൽ സെക്രട്ടറി ഖലീൽ പാലോട്, നേതാക്കളായ സൈനുൽ ആബിദീൻ, സലീം മാഹി എന്നിവരുടെ പ്രയത്ന ഫലമായാണ് വിമാനത്തിന് അനുമതി ലഭിച്ചത്. എയർപോർട്ടിലെ യാത്രാസംബന്ധമായ കാര്യങ്ങളും പരിശോധനയുമെല്ലാം പ്രയാസരഹിതമായി നടന്നുവെന്ന് യാത്രികരും ‘പ്രവാസി’ പ്രവർത്തകരുമായ അസ്‌ലം, സൽമ ദമ്പതികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.