വാഹനത്തിൽ വടികൾ കെട്ടുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ്
text_fieldsമസ്കത്ത്: കൊടികളും അലങ്കാരങ്ങളും കെട്ടുന്നതിനായി വാഹനത്തിൽ വടികൾ കെട്ടിവെക്കുന്നതിനെതിരെ റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. സുരക്ഷാകാരണങ്ങൾ കണക്കിലെടുത്താണ് നിർദേശം. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് പലരും വാഹനങ്ങളിൽ അമിത അലങ്കാരങ്ങൾ വെക്കുന്നത് പതിവാണ്.
ഇതുമായി ബന്ധപ്പെട്ട് നേരത്തേയും റോയൽ ഒമാൻ പൊലീസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സ്റ്റിക്കറുകൾ വിൻഡ്ഷീൽഡിലോ സൈഡ് വിൻഡോകളിലോ ഒട്ടിക്കാൻ പാടില്ലെന്നും പിന്നിലെ വിൻഡോയിൽ മാത്രമേ ചിത്രങ്ങൾ അനുവദിക്കൂ എന്നും പൊലീസ് നിദേശിച്ചിട്ടുണ്ട്. വാഹനത്തിന്റെ പിന്നിലെ വിൻഡോയിൽ സ്റ്റിക്കർ ഒട്ടിക്കുന്നതും നിയന്ത്രണവിധേയമായായിരിക്കണം. ഇത് ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടാത്തവിധം മാത്രമേ ആയിരിക്കാവൂ. എഞ്ചിൻ കവറിൽ കെട്ടിയിടുന്ന തുണിത്തര അലങ്കാരങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്റെ അന്തഃസത്ത പ്രതിഫലിപ്പിക്കുന്ന ഉചിതമായ ചിത്രങ്ങളും വാക്യങ്ങളുമാണ് സ്റ്റിക്കറുകളിൽ ഉപയോഗിക്കേണ്ടത്.
ഒമാന്റെ ഔദ്യോഗിക ചിഹ്നം വാഹന അലങ്കാരമായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള അലങ്കാരങ്ങൾ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾ വാഹനങ്ങളിൽ പ്രയോഗിക്കാനും പ്രദർശിപ്പിക്കാനും നവംബർ 30 വരെ മാത്രമാണ് അനുമതി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നവംബർ 20നാണ് ദേശീയദിനം. നവംബർ 26, 27 തീയതികളിലാണ് ദേശീയ ദിനാഘോഷ അവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

