സൗദിയിൽനിന്ന് വീണ്ടും പോക്സോ അറസ്റ്റ്; മണ്ണാർക്കാട് സ്വദേശിയെ കേരള പൊലീസ് നാട്ടിലെത്തിച്ചു
text_fieldsഅബ്ദുൽ അസീസ്
റിയാദ്: പ്രായപൂര്ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം റിയാദിലേക്ക് മുങ്ങിയ പ്രതി ഇന്റർപോളിന്റെ സഹായത്തോടെ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്ന് മാളികയിൽ വീട്ടിൽ അബ്ദുൽ അസീസിനെയാണ് (50) മണ്ണാർക്കാട് പൊലീസ് റിയാദിൽനിന്നും അറസ്റ്റ് ചെയ്തത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ ചെറിയമ്മയുടെ സുഹൃത്തായ പ്രതി അവരുടെ അറിവോടെയാണ് പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ചെറിയമ്മയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് എ.എസ്.പി രാജേഷ് കുമാർ, പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് റമീസ് എന്നിവരടങ്ങുന്ന പൊലീസ് സംഘം രണ്ടു ദിവസം മുമ്പാണ് റിയാദിലെത്തിയത്. ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് സൗദി പൊലീസ് ദിവസങ്ങൾക്ക് മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ സൂക്ഷിക്കുകയായിരുന്നു.
നടപടി പൂർത്തിയാക്കി റിയാദ് കിങ് ഖാലിദ് എയർപ്പോർട്ടിൽ വെച്ച് റിയാദ് പൊലീസ് പ്രതിയെ കേരള പൊലീസിന് കൈമാറി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് കേരള പൊലീസ് പ്രതികളെ കൊണ്ടു പോകാൻ സൗദിയിലെത്തുന്നത്. കഴിഞ്ഞ മാർച്ച് 25നാണ് മറ്റൊരു പോക്സോ കേസ് പ്രതിയെ റിയാദിൽനിന്ന് കൊണ്ടുപോയത്. ആ കേസും മണ്ണാർക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.