ഹജ്ജ് കർമങ്ങൾക്ക് ശേഷം പ്രവാചക നഗരിയിലേക്ക് തീർഥാടക പ്രവാഹം
text_fieldsപ്രതീകാത്മക ചിത്രം
മദീന: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്ന് ലക്ഷക്കണക്കിന് തീർഥാടകർ മദീനയിലെ മസ്ജിദുന്നബവിയിലേക്ക് എത്തിച്ചേരുന്നു. അതീവ സുരക്ഷിതവും സമാധാനപൂർണവുമായ അന്തരീക്ഷത്തിലാണ് പ്രവാചക നഗരി അതിഥികളെ വരവേൽക്കുന്നത്. തീർഥാടകർക്കായി മദീനയിലുടനീളം വിപുലവും സമഗ്രവുമായ സേവന സംവിധാനങ്ങളാണ് മസ്ജിദുന്നബവി കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റി മറ്റ് സർക്കാർ വകുപ്പുകളുമായി സഹകരിച്ച് സജ്ജീകരിച്ചിരിക്കുന്നത്.
ഹജ്ജ് അനന്തര സീസണിെൻറ ഭാഗമായി മസ്ജിദുന്നബവിയുടെ തിരുമുറ്റങ്ങളിലും അകത്തളങ്ങളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ ഫീൽഡ് പ്ലാനുകളിലൂടെ തീർഥാടകരുടെ നീക്കങ്ങൾ സുഗമമായി നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കുന്നുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായുള്ള പ്രത്യേക പ്രവേശന കവാടങ്ങളിലും പ്രവാചകെൻറ റൗദാ ശരീഫിലും തിരക്ക് നിയന്ത്രിക്കുന്നതിനും പ്രാർഥനാ സൗകര്യം വർദ്ധിപ്പിക്കുന്നതിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
തീർഥാടകർക്ക് കൃത്യമായി വഴിയറിയുന്നതിനായുള്ള ലൊക്കേഷൻ ഗൈഡൻസ്, ഇൻഫർമേഷൻ സെൻററുകൾ, വിവിധ ഭാഷകളിൽ സംശയനിവാരണം നടത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ അതോറിറ്റി ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള ഡിജിറ്റൽ ഗൈഡ് ബോർഡുകളും സ്മാർട്ട് സേവനങ്ങളും തീർഥാടകരുടെ മദീന സന്ദർശനം കൂടുതൽ എളുപ്പമാക്കുന്നു.
ഇതോടൊപ്പം പള്ളിക്ക് അകത്തും പുറത്തുമായി 24 മണിക്കൂറും തടസ്സമില്ലാതെ സംസം ശുദ്ധജലം ലഭ്യമാക്കാൻ ഫീൽഡ് ടീമുകൾ രംഗത്തുണ്ട്. വാട്ടർ കൂളറുകളും കപ്പുകളും പള്ളിയുടെ എല്ലാ കോണുകളിലും വിതരണം ചെയ്തിരിക്കുന്നു. മസ്ജിദുന്നബവിയുടെ എല്ലാ ഭാഗങ്ങളും നിരന്തരം ശുദ്ധീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള ശുചീകരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുകയാണ്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി കെയർ സർവീസുകളും പ്രത്യേക സഹായങ്ങളും അതോറിറ്റി ഉറപ്പാക്കിയിട്ടുണ്ട്.
ഹജ്ജ് തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങളും സുരക്ഷിതമായ അന്തരീക്ഷവും ഒരുക്കുക എന്നത് സൗദി ഭരണകൂടത്തിെൻറ പരമപ്രധാനമായ ലക്ഷ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. തീർഥാടകർക്ക് പ്രവാചക മസ്ജിദിൽ ഭക്തിസാന്ദ്രവും ആശ്വാസകരവുമായ അന്തരീക്ഷത്തിൽ പ്രാർത്ഥനകൾ നിർവഹിക്കാൻ ആവശ്യമായ എല്ലാ കരുതലും രാജ്യം ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

