ചരിത്രം കുറിച്ച് പാത്രിയാർക്കീസ് ബിശാറ റിയാദിൽ
text_fieldsറിയാദ്: ചരിത്രം സൃഷ്ടിച്ച് പാത്രിയാർക്കീസ് ബിശാറ ബുത്രൂസ് അൽ റാഹി സൗദിയിലെത്തി. പശ്ചിമേഷ്യയിലെ പ്രബല ക്രൈസ്തവ സഭയായ ലെബനാനിലെ മാരനെറ്റ് സഭയുടെ പാത്രിയാർക്കീസായ ബിശാറ തിങ്കളാഴ്ച രാത്രിയോടെയാണ് റിയാദിലെത്തിയത്. കിങ് സൽമാൻ എയർബേസിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ അദ്ദേഹത്തെ ജി.സി.സി കാര്യ മന്ത്രി സാമിർ അൽ സബ്ഹാെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. എയർബേസ് മേധാവി സാലിഹ് ബിൻ അബ്ദുല്ല ബിൻ താലിബ്, റിയാദിലെ ലെബനാൻ അംബാസഡർ അബ്ദുസ്സത്താർ ഇൗസ എന്നിവരും എത്തിയിരുന്നു.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം എത്തിയത്. ഇതാദ്യമായാണ് ഇത്രയും ഉന്നതനായ ഒരു ക്രൈസ്തവ പുരോഹിതൻ സൗദിയിലെത്തുന്നത്. വരുംദിവസങ്ങളിൽ സൽമാൻ രാജാവിനെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെയും അദ്ദേഹം സന്ദർശിക്കും. ലെബനാൻ പ്രധാനമന്ത്രി പദം രാജിവെച്ച് നിലവിൽ റിയാദിൽ കഴിയുന്ന സഅദ് ഹരീരിയെ സന്ദർശിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലെബനാനിലെ നിലവിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നയാളാണ് പാത്രിയാർക്കീസ് ബിശാറ. ഇൗമാസം ആദ്യമാണ് അദ്ദേഹത്തെ സൗദി അറേബ്യയിലേക്ക് ക്ഷണിച്ചത്. ലെബനാനിലെ സൗദി ഉപസ്ഥാനപതി വലീദ് ബുഖാരി നേരിട്ടാണ് സൽമാൻ രാജാവിെൻറ ക്ഷണക്കത്ത് അദ്ദേഹത്തിന് കൈമാറിയത്. പാത്രിയാർക്കീസുമായി ഏറെ അടുപ്പമുള്ള ലെബനീസ് പാർലമെൻറ് അംഗം ബുത്രൂസ് ഹാർബ് ലെബനീസ് ^ സൗദി ബന്ധവും ക്രിസ്ത്യൻ^ സൗദി ബന്ധവും ഇതുവഴി ശക്തിപ്പെടുമെന്ന് സൂചിപ്പിച്ചു. 77 കാരനായ ബിശാറ ബുത്രൂസ് അൽ റാഹി 2011 ലാണ് സ്ഥാനാരോഹണം ചെയ്തത്. 77ാമത് മാരനൈറ്റ് പാത്രിയാർക്കീസാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.