റി എൻട്രിക്ക് ലെവി അടക്കൽ നിർബന്ധം: പാസ്പോർട്ട് വിഭാഗം
text_fieldsജിദ്ദ: സൗദിയിൽ കഴിയുന്ന വിദേശികളുടെ ആശ്രിതർക്ക് ഇഖാമ പുതുക്കൽ, റീ എൻട്രി വിസ എന്നിവക്ക് ലെവി അടച്ചിരിക്കണമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആളുകളുടെ അന്വേഷണങ്ങൾക്ക് മറുപടിയായി ട്വിറ്ററിലാണ്പാസ്പോർട്ട് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ആശ്രിതരുടെ ഇഖാമ പുതുക്കുകയോ, റീ എൻട്രി വിസക്ക് അപേക്ഷിക്കുകയോ ചെയ്യുന്നതിനു മുമ്പ് ലെവി നിർബന്ധമായും അടച്ചിരിക്കണമെന്നും എന്നാൽ മാത്രമേ നടപടികൾ പൂർത്തിയാകൂവെന്നും പാസ്പോർട്ട് ഡയരക്ടറേറ്റ് വ്യക്തമാക്കി. സൗദിയിൽ കഴിയുന്ന വിദേശികളുടെ ആശ്രിതർക്ക് ധനകാര്യമന്ത്രാലയം ഏർപ്പെടുത്തിയ ലെവി ശനിയാഴ്ച മുതലാണ് നടപ്പിലാക്കിയത്. പ്രതിമാസം 100 റിയാലാണ് അടക്കേണ്ടത്. 2018 മുതൽ 200 റിയാലും 2019 മുതൽ 300 റിയാലും 2020 ഒാടെ 400 റിയാലുമായി വർധിക്കുന്നതാണിത്. ഇതിനുപുറമെ വിദേശികളായ തൊഴിലാളികൾക്കും അധിക ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
2018 ജനുവരി മുതൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങളിലെ ഒരോ വിദേശതൊഴിലാളിക്കും 400 റിയാലും സ്വദേശികളേക്കാൾ വിദേശ തൊഴിലാളികൾ കുറഞ്ഞ സ്ഥാപനങ്ങളിലെ ഒരോ വിദേശ തൊഴിലാളിക്ക് 300 റിയാൽ വീതം അധിക ഫീസ് നൽകിയിരിക്കണം. 2019^ൽ സ്വദേശീകളേക്കാൾ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങളിലെ ഒരോ വിദേശിക്കും 600 റിയാലും 2020 ൽ 800 റിയാലും സ്വദേശീകളേക്കാൾ വിദേശ തൊഴിലാളികൾ കുറഞ്ഞ സ്ഥാപനങ്ങളിലെ ഒരോ വിദേശിക്കും 2019ൽ 500 റിയാലും 2020ൽ 700 റിയാലും അധിക ഫീസ് നൽകിയിരിക്കണം.
2020 ഒാടെ ബജറ്റിലെ വരവ് ചെലവുകൾ സന്തുലിമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശികളുടെ ആശ്രിതർക്കും വിദേശ തൊഴിലാളികൾക്കും ലെവി ഏർപ്പെടുത്തുന്നതെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് ജദ്ആൻ നേരെത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിലാണ് വർധിച്ച ലെവി ചുമത്തുമെന്ന കാര്യം സൗദി ഗവൺമെൻറ് പ്രഖ്യാപിച്ചത്.
2017 അവസാനത്തിൽ ഒരു ബില്യൻ റിയാലും 2018 ൽ 24 ബില്യൻ റിയാലും 2019ൽ 44 ബില്യൻ റിയാലും 2020 ൽ 65 ബില്യൻ റിയാലുമാണ് അധിക ലെവിയിലുടെ വരുമാനമായി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
