തിരുവനന്തപുരം–സൗദി വിമാന സർവീസുകൾ പുനരാരംഭിക്കണം; സമ്മർദ്ദം ശക്തമാക്കി പാസഞ്ചേഴ്സ് ഫോറം
text_fields‘ഗാക’ പ്രതിനിധികളുമായി തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം പ്രവർത്തകർ ഓൺലൈനിൽ നടത്തിയ കൂടിക്കാഴ്ച
റിയാദ്: തിരുവനന്തപുരം–സൗദി വിമാന സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ നീക്കം സജീവമാക്കി. ഇതിെൻറ ഭാഗമായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക), സൗദി എയർലൈൻസ് (സൗദിയ) എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഫോറം പ്രതിനിധികൾ ചർച്ച നടത്തി.
ഗാക പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള അൽ സുലൈജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സൗദി എയർലൈൻസ് ഡയറക്ടർ എൻജി. ഇബ്രാഹിം അൽ ഒമർ, മോസായിദ് അൽ മോസായിദ് എന്നിവരുൾപ്പെടെ 12 ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിെൻറ അനുമതി ലഭിക്കുന്ന മുറയ്ക്ക് സർവീസുകൾ പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന് ഗാകയും എയർലൈൻസ് പ്രതിനിധികളും ചർച്ചയിൽ അറിയിച്ചു.
തിരുവനന്തപുരം–സൗദി സർവീസുകളുടെ അനിവാര്യതയും പ്രവാസി സമൂഹത്തിന് ഇത് നൽകുന്ന വലിയ ആശ്വാസവും ഫോറം ഭാരവാഹികൾ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. പാസഞ്ചേഴ്സ് ഫോറം ചെയർമാൻ ഡോ. അബ്ദുൽ അസീസ്, രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, മീഡിയ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം എന്നിവരും തമിഴ് സമൂഹത്തെ പ്രതിനിധീകരിച്ച് ഇംതിയാസ് അഹമ്മദും ചർച്ചകളിൽ പങ്കെടുത്തു.
തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറത്തിെൻറ എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന്
വിഷയത്തിൽ കേന്ദ്ര സർക്കാരിെൻറ ഇടപെടൽ ഉറപ്പാക്കാൻ റിയാദ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗം കൗൺസിലർ വൈ. സബീറുമായും ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. എംബസി വഴി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് നിവേദനം സമർപ്പിച്ചതിനെ തുടർന്ന് നടന്ന ചർച്ചയിൽ ചെയർമാൻ ഡോ. അബ്ദുൽ അസീസും ശിഹാബ് കൊട്ടുകാടും പങ്കെടുത്തു.
വിഷയത്തിൽ എംബസിയുടെ പൂർണ സഹകരണം കൗൺസിലർ ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ, ആറ്റിങ്ങൽ എം.പി അഡ്വ. അടൂർ പ്രകാശും ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി സമ്മർദം ചെലുത്തുന്നുണ്ട്.
ഗാക, സൗദി എയർലൈൻസ്, ഫ്ലൈനാസ് എന്നിവയുമായി നടത്തിയ ചർച്ചകൾ വലിയ പുരോഗതിയുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഫോറം. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ യോഗം നിലവിലെ നീക്കങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. ഇതിനോടകം 1500-ലധികം അംഗങ്ങൾ ഫോറത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഓൺലൈൻ വഴി കൂടുതൽ പ്രവാസികൾ അംഗങ്ങളായി ചേരുന്നുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

