മസ്തിഷ്കമരണം സംഭവിച്ച നാല് പേരുടെ അവയവങ്ങൾ 14 പേർക്ക് പുനർജന്മമേകി
text_fieldsറിയാദ്: മസ്തിഷ്കമരണം സംഭവിച്ച നാലുപേരിൽനിന്ന് ശേഖരിച്ച അവയവങ്ങൾ ഉപയോഗിച്ച്, ഗുരുതരമായ രോഗാവസ്ഥയിലായിരുന്ന 14 പേർക്ക് സൗദിയിൽ പുതിയ ജീവിതം നൽകി. ജീവൻ രക്ഷപ്പെട്ടവരിൽ നാല് പിഞ്ചുകുട്ടികളും ഉൾപ്പെടുന്നു.
സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷെൻറ (സ്കോട്ട്) നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചയിലാണ് ഈ വലിയ ദൗത്യം വിജയകരമായി ഏകോപിപ്പിച്ചത്. അവയവങ്ങൾ പ്രവർത്തിക്കാതെ കടുത്ത ദുരിതത്തിലായിരുന്ന രോഗികൾക്കാണ് ഈ ദാനത്തിലൂടെ ആശ്വാസം ലഭിച്ചത്.
രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ പ്രമുഖ ആശുപത്രികളുമായി സഹകരിച്ചാണ് ദൗത്യം പൂർത്തീകരിച്ചത്. ദഹ്റാനിലെ ജോൺസ് ഹോപ്കിൻസ് അരാംകോ ആശുപത്രി, റിയാദിലെ ഇമാമം അബ്ദുൽ റഹ്മാൻ അൽ ഫൈസൽ ആശുപത്രി, റഫ സെൻട്രൽ ആശുപത്രി, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രി എന്നിവ ഇതിൽ പ്രധാന പങ്കുവഹിച്ചു.
രോഗികളുടെ ആരോഗ്യസ്ഥിതിയും അടിയന്തര ആവശ്യകതയും മുൻനിർത്തി കൃത്യമായ മുൻഗണനാ ക്രമത്തിലാണ് അവയവങ്ങൾ വിതരണം ചെയ്തത്. ഹൃദയസ്തംഭനത്തെ തുടർന്ന് ബുദ്ധിമുട്ടിയിരുന്ന ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്കാണ് പുതിയ ഹൃദയം വെച്ചുപിടിപ്പിച്ചത്. കടുത്ത കരൾ രോഗം ബാധിച്ച ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി.
ശ്വാസകോശ രോഗികളായ രണ്ട് പേർക്ക് പുതിയ ശ്വാസകോശങ്ങൾ വെച്ചുപിടിപ്പിച്ചപ്പോൾ, നിരന്തരമായ ഡയാലിസിസും വൃക്കരോഗ ദുരിതങ്ങളും അനുഭവിച്ചിരുന്ന രണ്ട് കുട്ടികൾക്കും മറ്റ് രണ്ട് രോഗികൾക്കുമായി അഞ്ച് വൃക്കകൾ മാറ്റിവെച്ചു. കൂടാതെ, ഒരേസമയം വൃക്കയും പാൻക്രിയാസും പ്രവർത്തനരഹിതമായ ഒരു രോഗിക്ക് ഇവ രണ്ടും വിജയകരമായി മാറ്റിവെക്കാനും സാധിച്ചു.
പൂർണമായും വൈദ്യശാസ്ത്ര ധാർമികതയും രോഗികളുടെ അടിയന്തര ആവശ്യകതയും മാത്രം മാനദണ്ഡമാക്കിയാണ് അവയവങ്ങൾ നൽകിയതെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ ഡയറക്ടർ ജനറൽ ഡോ. തലാൽ അൽ ഖൂഫി പറഞ്ഞു. എയർ മെഡിക്കൽ ഇവാക്വേഷൻ ടീമിെൻറയും വിവിധ മെഡിക്കൽ സംഘങ്ങളുടെയും അതിവേഗത്തിലുള്ള ഏകോപനമാണ് അവയവങ്ങൾ കൃത്യസമയത്ത് ആശുപത്രികളിൽ എത്തിക്കാനും ശസ്ത്രക്രിയകൾ വിജയകരമാക്കാനും സഹായിച്ചത്.
സ്വന്തം പ്രിയപ്പെട്ടവരുടെ വേർപാടിെൻറ ദുരന്തത്തിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന ദാതാക്കളുടെ കുടുംബങ്ങളോട് നന്ദി പറഞ്ഞ അദ്ദേഹം, അവർക്ക് അർഹമായ ദൈവിക അനുഗ്രഹങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

