ഒപെക് മന്ത്രിതല നിരീക്ഷക സമിതിയുടെ അധ്യക്ഷ പദവി സൗദിക്ക്
text_fieldsജിദ്ദ: എണ്ണ ഉൽപാദന നിയന്ത്രണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ഒപെക്, നോൺ ഒപെക് സംയുക്ത മന്ത്രിതല സമിതിയുടെ അധ്യക്ഷ പദവി കുവൈത്ത് സൗദിക്ക് കൈമാറി. സൗദി ഉൗർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് ഇനി മന്ത്രിതല സമിതിയെ നയിക്കും. 2017 ഡിസംബർ 31 വരെ കുവൈത്ത് എണ്ണ മന്ത്രി അധ്യക്ഷത വഹിക്കുമെന്നായിരുന്നു ധാരണ. അടുത്ത ഉൗഴം സൗദിയുടേതാണ്. കുവൈത്ത് എണ്ണമന്ത്രിയായിരുന്ന ഇസ്സാം അൽ മർസൂഖ് ആയിരുന്നു സമിതി രൂപവത്കരിച്ചത് മുതൽ നിരീക്ഷക സമിതിയുടെ തലവൻ. കുവൈത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമായി. തുടർന്ന് പുതിയ എണ്ണ മന്ത്രി ബകീത് അൽ റഷീദി സ്ഥാനമേറ്റെടുത്തു.
ജനുവരിയിൽ ഒമാനിൽ ഒപെക് - നോൺ ഒപെക് രാജ്യങ്ങളുടെ സംയുക്ത അവലോകന സമിതി യോഗം ചേരുന്നുണ്ട്. ഉൽപാദനം നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ചയുണ്ടാവും. 2018 അവസാനം വരെ ഉൽപാദന നിയന്ത്രണം തുടരാനാണ് നിലവിലുള്ള ധാരണ. എന്നാൽ, ജൂണിന് മുമ്പ് നിയന്ത്രണം നീക്കുന്നതിനെ കുറിച്ച് യോഗം ആലോചിക്കും. പടിപടിയായി നിയന്ത്രണം കുറച്ചുകൊണ്ടുവരുന്നതാണ് പരിഗണനയിലുള്ളത്. മൂന്നുമുതൽ ആറുമാസം വരെ കാലയളവിനുള്ളിൽ ക്രമമായി കുറച്ചുവരുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. എണ്ണ ഉൽപാദന നിയന്ത്രണം വിവിധ രാജ്യങ്ങളുടെ ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.