സൗദി പ്രവാസികൾ ചേർത്തണച്ച് 'ഹബീബി ഹബീബി' സംഗീത-ദൃശ്യ പരിപാടി
text_fieldsജിദ്ദ: സൗദി പ്രവാസികൾക്കായി ഗൾഫ് മാധ്യമം ഒരുക്കിയ 'ഹബീബി ഹബീബി' തത്സമയ ഓൺലൈൻ സംഗീത-ദൃശ്യ പരിപാടി പതിനായിരങ്ങൾ നെഞ്ചേറ്റി. ഗൾഫ് മാധ്യമം സൗദി ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്ത രണ്ടര മണിക്കൂർ നീണ്ടുനിന്ന ലൈവ് പരിപാടി 1,10,000 പേരാണ് തത്സമയം വീക്ഷിച്ചത്. പരിപാടിക്ക് ആശംസകൾ അറിയിച്ചും പാട്ടുകൾ ആവശ്യപ്പെട്ടും തത്സമയം ലൈവിൽ വന്നത് 11,000 കമൻറുകളാണ്. സൗദി പ്രവാസികൾ ഇതുവരെ കാണാത്ത പുത്തൻ ഓൺലൈൻ സംഗീത ദൃശ്യാനുഭവത്തിനാണ് ഗൾഫ് മാധ്യമം വേദിയൊരുക്കിയത്.
പ്രവാസികൾ തങ്ങളുടെ സുഹൃത്തുക്കൾക്കായി ഡെഡിക്കേറ്റ് ചെയ്ത ഗാനങ്ങൾ പ്രശസ്ത ഗായകരായ സിത്താര, കണ്ണൂർ ശരീഫ്, ജാസിം ജമാൽ, അക്ബർ ഖാൻ, ദാന റാസിഖ് എന്നിവർ ആലപിച്ചു.
പ്രവാചകന്റെ മണ്ണിൽ ഗൾഫ് മാധ്യമത്തിന്റെ സംഗീതാദരവ് അർപ്പിച്ചുകൊണ്ട് 'ആയിരം കാതമകലെയാണെങ്കിലും' എന്ന മലയാളികളുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്ന ഗാനവുമായി ഗായിക സിത്താരയും കൂടെ സൗദി ഗായകൻ അഹമ്മദ് സുൽത്താനും കൂടി പരിപാടിക്ക് തുടക്കം കുറിച്ചു. 'നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ', 'ചായപ്പാട്ട്' തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളുമായി സിത്താരയും 'അറബ് പറയണ നാട്ടിലാണെനിക്ക് ജോലി', 'ഖൽബ് പിടയുന്നു വെന്തുരുകും മരുഭൂമിയിൽ' തുടങ്ങിയ പ്രവാസികളുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുമായി കണ്ണൂർ ശരീഫും രംഗത്തെത്തി. ഒപ്പം ബാബുരാജിന്റെ പഴയ നോസ്റ്റാൾജിക് ഗാനങ്ങളും ഇരുവരും ആലപിച്ചു. പുതിയ തലമുറ ഗാനങ്ങളുമായി ജാസിം ജമാൽ, അക്ബർ ഖാൻ, ദാന റാസിഖ് എന്നിവരും വേദിയിലെത്തി.
മലയാളികളുടെ മനസ്സ് കവർന്ന 'എം80 മൂസ' ഫെയിം വിനോദ് കോവൂരും മാധ്യമ പ്രവർത്തകയും മോഡലും നടിയുമായ എൻ.പി. നിസയുമായിരുന്നു പരിപാടിയുടെ അവതാരകർ.
പ്രവാസത്തിലൂടെ നേടിയ ഒരിക്കലും മറക്കാനാവാത്ത, അതിരുകളില്ലാത്ത അതിരറ്റ സൗഹൃദവും സാഹോദര്യ ബന്ധവുമെല്ലാം വീണ്ടും വീണ്ടും ഊട്ടി ഉറപ്പിക്കുക, കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ വിഷാദരോഗം പോലുള്ള അവസ്ഥകളിലേക്ക് പ്രവാസികൾ ചെന്നെത്താതിരിക്കുകയും അവരുടെ മാനസിക പിരിമുറുക്കം കുറക്കാനുതകുന്ന ഒരു പരിപാടി എന്നൊക്കെയുള്ള ആശയത്തിൽനിന്നാണ് ഗൾഫ് മാധ്യമം 'ഹബീബി ഹബീബി' എന്ന ഓൺലൈൻ സംഗീത പരിപാടിക്ക് വേദിയൊരുക്കിയത്.
സൗദിയിലെ മുഴുവൻ മലയാളി സംഗീതാസ്വാദകർക്കും വേണ്ടി തികച്ചും പുതുമയോടെ ഒരുക്കിയ ഓൺലൈൻ സംഗീത മേളക്ക് പ്രവാസലോകത്തുനിന്ന് ആയിരങ്ങളുടെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് അവധിക്ക് പോകാൻ കഴിയാതെ റൂമുകളിൽ അവധിക്കാലം ചെലവഴിക്കുന്നവർക്ക് ഹബീബി ഹബീബി ഒരു ഉണർവ് നൽകിയെന്ന് റിയാദിൽനിന്നും ഷറഫ് മണ്ണാർക്കാട് പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം മാനസികമായി നിരാശ ബാധിച്ച പ്രവാസി സമൂഹത്തിന് ഒരു കുളിർമഴയായി പെയ്തിറങ്ങി പരിപാടി ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകളുടെ തിരഞ്ഞെടുപ്പ് കൊണ്ടും ഹൃദ്യമായ അവതരണം കൊണ്ടും ഏറെ വ്യത്യസ്തമായതായി യാംബു അൽ മനാർ ഇൻറർനാഷനൽ സ്കൂൾ ടീച്ചർ നംഷിദ അഭിപ്രായപ്പെട്ടു. കെട്ടിലും മട്ടിലും പാട്ടുകളുടെ തിരഞ്ഞെടുപ്പുകളിലെല്ലാം വ്യത്യസ്തമായി എല്ലാം കൊണ്ടും നല്ലൊരു ലൈവ് പരിപാടിയായിരുന്നു ഹബീബി ഹബീബി എന്ന് ജിദ്ദയിലെ ഗായകരായ നൂഹ് ഭീമാപ്പള്ളി, സോഫിയ സുനിൽ എന്നിവർ പറഞ്ഞു. കുടുംബവുമൊത്ത് ഒരു സ്റ്റേജ് മെഗാ ഷോ കണ്ട പ്രതീതി ലഭിച്ചതായി റിയാദിലുള്ള ജിദേഷും കുടുംബവും പങ്കുവെച്ചു.
പരിപാടിയോടനുബന്ധിച്ച് ഫേസ്ബുക്ക് പേജിലൂടെ വിഡിയോ അവതരണമായും പത്രത്തിലൂടെ കുറിപ്പുകളായും തങ്ങളുടെ മറക്കാനാവാത്ത സൗഹൃദാനുഭവങ്ങൾ പങ്കുവെച്ചവരിൽനിന്ന് തിരഞ്ഞെടുത്ത വിജയികൾക്കും തങ്ങളുടെ ഉറ്റ സുഹൃത്തുക്കൾക്കായി നല്ല ഗാനങ്ങൾ ആവശ്യപ്പെട്ടവരിൽനിന്ന് മൂന്ന് വിജയികൾക്കും ലൈവ് പരിപാടിയിൽ കമൻറുകളിട്ടവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കുമുള്ള സമ്മാനങ്ങൾ ഉടൻ വിതരണം ചെയ്യുമെന്ന് ഗൾഫ് മാധ്യമം മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.