എണ്ണ ഉല്‍പാദന നിയന്ത്രണം 2018 മാര്‍ച്ച് വരെ നീട്ടാന്‍ ഒപെക് തീരുമാനം
text_fieldsറിയാദ്: എണ്ണ ഉല്‍പാദന നിയന്ത്രണം 2018 മാര്‍ച്ച് വരെ നീട്ടാന്‍ ഉല്‍പാദകരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ജനുവരിയില്‍ ആരംഭിച്ച് ജൂണില്‍ അവസാനിക്കാനിരുന്ന ഉല്‍പാദന നിയന്ത്രണമാണ് അടുത്ത ഒമ്പത് മാസത്തേക്ക് കൂടി നീട്ടുന്നത്. റഷ്യയും ഒപെകിന് പുറത്തുള്ള പത്ത് രാഷ്ട്രങ്ങളും ഉല്‍പാദന നിയന്ത്രണത്തില്‍ സഹകരിക്കുമെന്ന് ഒപെക് പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ദിനേന 1.8 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം കുറക്കാനുള്ള തീരുമാനം പുറത്തു വന്നതോടെ വിപണിയില്‍ നേരിയ വിലവര്‍ധനവ് അനുഭവപ്പെട്ടതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉല്‍പാദന നിയന്ത്രണം ആറ് മാസമെങ്കിലും തുടരാനുള്ള തീരുമാനത്തിന് മെയ് പകുതിക്ക് സൗദിയും റഷ്യയും നീക്കം ആരംഭിച്ചിരുന്നു. കഴിഞ്ഞ ആറ് മാസത്തില്‍ പ്രതീക്ഷാനിര്‍ഭരമായ വിലവര്‍ധനവ് അനുഭവപ്പെട്ടുതുടങ്ങിയ സാഹചര്യത്തില്‍ ഉല്‍പാദന നിയന്ത്രണത്തിെൻറ പൂര്‍ണഫലം ലഭിക്കാന്‍ കാലാവധി നീട്ടേണ്ടതുണ്ടെന്ന് സൗദി ഊർജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. കഴിഞ്ഞ ആറ് മാസം നിലനിന്ന ഉല്‍പാദന നിയന്ത്രണത്തെ വിലയിരുത്തിയ ശേഷമാണ് നിയന്ത്രണം അടുത്ത ഒമ്പത് മാസം തുടരാനുള്ള തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
