ഫലസ്തീൻ അധിനിവേശത്തിനെതിരെ ഒ.ഐ.സി അടിയന്തര വിദേശകാര്യ മന്ത്രിമാരുടെ യോഗം നാളെ ജിദ്ദയിൽ
text_fieldsജിദ്ദ: ഫലസ്തീൻ മണ്ണിൽ ഇസ്രായേൽ തുടരുന്ന നിയമവിരുദ്ധ അധിനിവേശത്തിനും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഇസ്ലാമിക സഹകരണ സംഘടന (ഒ.ഐ.സി) ഒരുങ്ങുന്നു. വെസ്റ്റ് ബാങ്കിലെ ഭൂമി 'സർക്കാർ ഭൂമി' എന്ന പേരിൽ കൈക്കലാക്കാനും അതുവഴി ഈ പ്രദേശത്തിന്റെ രാഷ്ട്രീയവും ജനസംഖ്യാപരവുമായ ഘടന മാറ്റാനുമുള്ള ഇസ്രായേലിന്റെ പുതിയ നീക്കങ്ങളെ ഗൗരവത്തോടെയാണ് ഒ.ഐ.സി കാണുന്നത്. ഈ സാഹചര്യത്തിൽ നാളെ (വ്യാഴാഴ്ച) ജിദ്ദയിലുള്ള ഒ.ഐ.സി ആസ്ഥാനത്ത് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേരും.
ഇസ്രായേലിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ അന്താരാഷ്ട്ര തലത്തിൽ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്യും. വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഇത് 'ദ്വിരാഷ്ട്ര പരിഹാരം' എന്ന സമാധാന ശ്രമങ്ങളെ പാടേ തകർക്കുന്നതാണെന്നും ഒ.ഐ.സി ചൂണ്ടിക്കാട്ടുന്നു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇസ്രായേലിന്റെ അന്യായമായ അധിനിവേശ പദ്ധതികളെ പരാജയപ്പെടുത്തുന്നതിനും ആവശ്യമായ പ്രായോഗിക നടപടികളും ഏകോപിത നിലപാടുകളും ഈ ഉന്നതതല യോഗത്തിൽ രൂപീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

