ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം സമാപിച്ചു
text_fieldsജിദ്ദയിൽ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം
ജിദ്ദ: ഫലസ്തീൻ ഭൂമി പിടിച്ചെടുക്കാനും വെസ്റ്റ് ബാങ്കിലെ ജനസംഖ്യാപരമായ സവിശേഷതകൾ അട്ടിമറിക്കാനുമുള്ള ഇസ്രായേലിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ജിദ്ദയിൽ സമാപിച്ചു. അധിനിവേശ ശക്തിയായ ഇസ്രായേലിന്റെ നിയമവിരുദ്ധ നടപടികളെ ചെറുക്കാൻ നയതന്ത്ര, സാമ്പത്തിക, വ്യാപാര, സാംസ്കാരിക ബന്ധങ്ങൾ വിച്ഛേദിക്കാൻ അംഗരാജ്യങ്ങളോട് യോഗം ആഹ്വാനം ചെയ്തു.
ഗസ്സയിൽ ഉടനടി സുസ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കുക, ഇസ്രായേൽ സൈന്യം പൂർണമായും പിന്മാറുക, പലായനം ചെയ്തവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ അവസരമൊരുക്കുക എന്നിവ അടിയന്തരമായി നടപ്പിലാക്കണമെന്ന് ഒ.ഐ.സി ആവശ്യപ്പെട്ടു. ഫലസ്തീൻ മണ്ണ് ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള ഏത് നീക്കവും യുദ്ധക്കുറ്റമായി കണക്കാക്കും. 1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി അൽ-ഖുദ്സ് തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരണമെന്ന തത്വത്തിൽ വിട്ടുവീഴ്ചയില്ലെന്നും യോഗം ആവർത്തിച്ചു.
അൽ-അഖ്സ പള്ളി മുസ് ലിംകൾക്ക് മാത്രമുള്ള ആരാധനാലയമാണെന്നും അതിന്റെ പൂർണ അധികാരം ജോർഡനിലെ ഔഖാഫിനാണെന്നും പ്രഖ്യാപിച്ച യോഗം, പള്ളിയുടെ പവിത്രത തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി അപലപിച്ചു. സയണിസ്റ്റ് സെറ്റിൽമെന്റുകൾക്ക് അനുകൂലമായ അമേരിക്കൻ നിലപാടുകളെയും യുനർവ (UNRWA) പോലുള്ള അന്താരാഷ്ട്ര ഏജൻസികൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങളെയും യോഗം തള്ളി. ഫലസ്തീൻ തടവുകാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അവർക്ക് റെഡ് ക്രോസ് സഹായം ഉറപ്പാക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന പക്ഷം ഇസ്രായേലിന്റെ ഐക്യരാഷ്ട്രസഭയിലെ അംഗത്വം പുനഃപരിശോധിക്കണമെന്ന് യു.എൻ പൊതുസഭയോട് യോഗം ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള 'ഗ്ലോബൽ അലയൻസ്' വഴിയുള്ള സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച ഒ.ഐ.സി, അധിനിവേശ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുന്നതിൽനിന്ന് ഇസ്രായേലിനെ തടയണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഓർമിപ്പിച്ചു.
ഈ പ്രഖ്യാപനത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ സെക്രട്ടറി ജനറലിനെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

