ഹജ്ജ് തീർഥാടകർക്ക് നുസുക് കാർഡ് നിർബന്ധം; മന്ത്രാലയത്തിന്റെ കർശന നിർദേശം
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിലും മസ്ജിദുൽ ഹറാമിലും പ്രവേശിക്കുന്നതിന് തീർഥാടകർക്ക് ‘നുസുക് കാർഡ്’ അടിസ്ഥാനപരവും നിർബന്ധിതവുമായ ആവശ്യകതയാണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർ തങ്ങളുടെ ആത്മീയ യാത്രയിലുടനീളം ഈ കാർഡ് കൈവശം വെക്കേണ്ടതിെൻറ പ്രാധാന്യം മന്ത്രാലയം പ്രത്യേകമായി ഊന്നിപ്പറഞ്ഞു. ‘ദൈവത്തിെൻറ അതിഥികൾക്ക് സ്വാഗതം’ എന്ന ശീർഷകത്തിൽ മന്ത്രാലയം പുറത്തിറക്കിയ ബോധവൽക്കരണ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നുസുക് കാർഡ് കൈവശം വെക്കുന്നത് തീർഥാടകർക്ക് മൂന്ന് പ്രധാന നേട്ടങ്ങളാണ് ഉറപ്പുനൽകുന്നത്. പുണ്യസ്ഥലങ്ങൾക്കിടയിലുള്ള സുഗമമായ യാത്ര ഉറപ്പാക്കുക, വിവിധ സേവനങ്ങളിലേക്കുള്ള പ്രവേശനം വേഗത്തിലാക്കുക, ആവശ്യമുള്ള ഘട്ടങ്ങളിൽ കൃത്യമായ മാർഗനിർദേശവും ദിശാബോധവും ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലഭിക്കുന്ന സൗകര്യങ്ങൾ.
ഓൺ-സൈറ്റ് പരിശോധനാ നടപടികൾ സുഗമമാക്കുന്നതിന് തീർഥാടകർ തങ്ങളുടെ കാർഡുകൾ വ്യക്തമായി കാണാവുന്ന രീതിയിലും കേടുപാടുകൾ കൂടാതെയും സൂക്ഷിക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ഹജ്ജ് കർമ്മങ്ങളുടെ നിർവ്വഹണം ലഘൂകരിക്കുന്നതിനും തീർഥാടകർക്ക് പരമാവധി ആശ്വാസം നൽകുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ആവശ്യമെങ്കിൽ കാർഡിെൻറ ഡിജിറ്റൽ പതിപ്പും ഉപയോഗിക്കാവുന്നതാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

