ഹജ്ജ് തീർഥാടകർക്ക് പുണ്യസ്ഥലങ്ങളുടെ സന്ദർശനം; നുസ്ക് കാർഡ് നിർബന്ധം -മന്ത്രി
text_fieldsസൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ജിദ്ദ
സൂപ്പർ ഡോമിൽ നടക്കുന്ന ഹജ്ജ് ഉംറ സമ്മേളനത്തിൽ
സംസാരിക്കുന്നു
ജിദ്ദ: ഹജ്ജ് വേളയിൽ തീർഥാടകർക്ക് മസ്ജിദുൽ ഹറാമിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ നുസ്ക് കാർഡ് നിർബന്ധമാക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ജിദ്ദയിൽ നടക്കുന്ന ഹജ്ജ്, ഉംറ സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും ഭാഗമായുള്ള സംവാദ സെഷനിലാണ് ഹജ്ജ് മന്ത്രി ഇക്കാര്യം പരാമർശിച്ചത്. തീർഥാടകരുടെ സുരക്ഷയും സംഘാടനവും ഉറപ്പാക്കുന്നതിന് എല്ലാ മേഖലകളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു ശ്രമമാണ് ‘നുസ്ക്’ കാർഡ്. ഉയർന്ന സുരക്ഷ സവിശേഷതകളോടെയാണ് കാർഡ് രൂപകൽപന ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത തീർഥാടകരെ തിരിച്ചറിയാൻ സഹായിക്കുന്നതാണിത്. തീർഥാടകരുടെ ഡേറ്റ ആക്‌സസ് ചെയ്യുന്നതിന് സ്കാൻ ചെയ്യാൻ കഴിയുന്ന ഒരു ക്യു.ആർ കോഡിന് പുറമേ, ആരോഗ്യ വിവരങ്ങളും മറ്റു വിശദമായ വിവരങ്ങളും ഇതിൽ ഉൾപ്പെടുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.
ചരിത്രപരമായ സ്ഥലങ്ങളും അവക്ക് നൽകുന്ന സേവനങ്ങളും വികസിപ്പിച്ചുകൊണ്ട് തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാൻ സൗദി ശ്രദ്ധചെലുത്തുന്നു. അഞ്ച് വർഷം മുമ്പ് 16 മാത്രമായിരുന്ന വികസിത ചരിത്ര സ്ഥലങ്ങളുടെ എണ്ണം നിലവിൽ 71 ആയി വർധിച്ചു. ആത്മീയ അനുഭവം ഉറപ്പാക്കാൻ ഗൈഡുകളും സമഗ്രമായ സേവനങ്ങളും ഇവിടങ്ങളിൽ നൽകിയിട്ടുണ്ടെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള മുസ്‍ലിംകൾക്ക് മക്കയിലേക്കും മദീനയിലേക്കും വിസ, ഗതാഗത സേവനങ്ങൾ, താമസ സൗകര്യം എന്നിവ നൽകുന്നതിനുള്ള നടപടിക്രമങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിച്ചുകൊണ്ട് എത്തിച്ചേരാൻ സൗകര്യമൊരുക്കുക എന്നതാണ് വിഷൻ തുടക്കം മുതൽ ലക്ഷ്യമിടുന്നത്. റൗദ പോലുള്ള പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന്റെ അനുഭവം ഇത് മെച്ചപ്പെടുത്തിയിട്ടുണ്ട്.
സന്ദർശകരുടെ എണ്ണം 2022ൽ 40 ലക്ഷത്തിൽനിന്ന് 1.5 കോടിയായി വർധിച്ചു. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും മുൻകൂർ ബുക്കിങ്ങിലൂടെയും സന്ദർശക സംതൃപ്തി 57 ശതമാനത്തിൽനിന്ന് 88 ശതമാനമായി ഉയർന്നു. മുമ്പ് ഹജ്ജ് സേവനങ്ങൾക്കായി ആറ് സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.
അതിനാൽ ഇപ്പോൾ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന ഏകദേശം 30-40 കമ്പനികളുണ്ട്. ഇത് സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയും അവരുടെ സംതൃപ്തിയുടെ നിലവാരം ഉയർത്തുകയും ചെയ്യുന്നുവെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

