ലബനാനുമായി നിസ്സഹകരണം തുടരും –സൗദി
text_fieldsയാംബു: ഗൾഫ് രാജ്യങ്ങളുമായി നയതന്ത്ര പ്രതിസന്ധിയിലായ ലബനാനുമായി നിസ്സഹകരണം തുടരുമെന്ന് ആവർത്തിച്ച് സൗദി അറേബ്യ. സൗദി ഭീകര ഗ്രൂപ്പായി വിലയിരുത്തുന്ന, ഇറാൻ പിന്തുണയുള്ള 'ഹിസ്ബുല്ല' ലബനാൻ ഭരണകൂടത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആ രാജ്യത്തെ ഭരണകൂടവുമായി സഹകരണം തുടരുന്നതിൽ അർഥമില്ലെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല പറഞ്ഞു. 'ഫ്രാൻസ് 24' ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം നയം ആവർത്തിച്ച് വ്യക്തമാക്കിയത്.
ഹിസ്ബുല്ലയിൽനിന്നും ലബനാനെ മോചിപ്പിക്കാൻ അവിടത്തെ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലബനാൻ ഇൻഫർമേഷൻ മന്ത്രി ജോർജ് കൊർദാഹി യമൻ യുദ്ധത്തെ വിമർശിച്ചും ഹൂതികളെ അനുകൂലിച്ചും നടത്തിയ പ്രസ്താവനയാണ് സൗദിയെ ചൊടിപ്പിച്ചത്. സൗദിയേയും യു.എ.ഇയെയും 'അക്രമകാരികൾ' എന്നു കൂടി വിശേഷിപ്പിച്ച ലബനാൻ മന്ത്രിയുടെ വാക്കുകൾ കൂടുതൽ കടുത്ത നടപടി എടുക്കുന്നതിൽ എത്തിച്ചു. യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ കൂടി ലബനാനിലെ തങ്ങളുടെ അംബാസഡർമാരെ തിരിച്ചുവിളിച്ചിരുന്നു. ഖത്തറും ഒമാനും ലബനാനെതിരെ ശക്തമായി അപലപിക്കുകയും ചെയ്തു.
ലബനാൻ-ഗൾഫ് ബന്ധം വഷളാവുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഘീത് നേരത്തേ പ്രസ്താവന ഇറക്കിയതും പ്രശ്നങ്ങൾ സങ്കീർണമാകുന്നുവെന്നതിലേക്കുള്ള സൂചനയാണ്. സൗദിയുമായി ലബനാനുണ്ടായിരുന്ന നയതന്ത്ര ബന്ധത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. അവിടെ ആഭ്യന്തര കലാപങ്ങളും വംശീയ പ്രശ്നങ്ങളും മൂലം പ്രതിസന്ധി ഉണ്ടായപ്പോെഴല്ലാം സൗദിയുടെ ശ്രമഫലമായി സമാധാനം ഉണ്ടാക്കാൻ സാധിച്ചിരുന്നു. സൗദിയുമായി ഏറ്റവും നല്ല വ്യാപാര ബന്ധം നിലനിർത്തിയിരുന്ന ലബനാെൻറ സാമ്പത്തിക ഭദ്രതക്ക് അത് ഏറെ സഹായകരമായിരുന്നു. പരസ്പര ബന്ധത്തിലെ വിള്ളൽ നിമിത്തം ലബനാനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും സൗദി ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ നിർത്തലാക്കി. സൗദിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റു ഗൾഫ് രാജ്യങ്ങളും ഈ നയം സ്വീകരിച്ചത് ലബനാനിന് കൂടുതൽ ഇരുട്ടടിയായി. ലബനാെൻറ സാമ്പത്തിക പ്രതിസന്ധിക്ക് ഈ നടപടികൾ ആക്കം കൂട്ടിയതായും വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.