ഗസ്സയിലേക്ക് സൗദിയുടെ സഹായം ഒഴുകുന്നു; നാലാമത് ദുരിതാശ്വാസ വിമാനവും ഈജിപ്തിലെത്തി
text_fieldsഗസ്സയിലേക്ക് സൗദിയുടെ നാലാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അൽ അർഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ
യാംബു: ഇസ്രായേൽ നരഹത്യ തുടരുന്ന ഗസ്സയിലെ ജനങ്ങൾക്ക് സൗദി അറേബ്യയുടെ സഹായം ഒഴുകുന്നു. ദുരിതാശ്വാസ വസ്തുക്കളുമായി നാലാമത് വിമാനവും പറന്നിറങ്ങി. മരുന്നും ഭക്ഷണവും പാർപ്പിട സാമഗ്രികളും മറ്റു അവശ്യസാധനങ്ങളും ഉൾപ്പെടെ 35 ടൺ വസ്തുക്കളും വഹിച്ചാണ് ഈജിപ്തിലെ അൽ അർഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദിയുടെ വിമാനമെത്തിയത്. അൽ അർഷിൽ നിന്ന് ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കുന്ന നടപടികൾ നടക്കുകയാണ്.
സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശമനുസരിച്ച് സൗദിയിൽ ആരംഭിച്ച ധനസമാഹരണ കാമ്പയിൻ ഊർജിതമായി തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ഗസ്സയിലേക്ക് ദുരിതാശ്വാസ വിമാനങ്ങൾ അയക്കുന്നത്. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്(കെ.എസ്.റിലീഫ്) കീഴിലാണ് ധനസമാഹരണം. ഇതിനകം 47 കോടി റിയാൽ കവിഞ്ഞു.
ഭക്ഷണവും വെള്ളവും പാർപ്പിടവും നഷ്ടപ്പെട്ട് പരിക്കും ദുരിതങ്ങളുമായി കഴിയുന്ന ഫലസ്തീനികൾക്ക് സഹായവുമായി വിവിധ രാജ്യങ്ങളിലെ ആശ്വാസ പ്രവർത്തനങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. യുദ്ധക്കെടുതികൾക്കൊപ്പം പട്ടിണിയിൽ അകപ്പെട്ട കുഞ്ഞുങ്ങളുടെ പുനരധിവാസത്തിന് സംവിധാനം ഒരുക്കേണ്ടതും ഇപ്പോൾ അനിവാര്യമാണ്. സാമ്പത്തികമായ വൻ ബാധ്യത വരുന്ന ഗസ്സയിലെ പുനരധിവാസത്തിന് ലോകത്തെ സുമനസ്സുകളായ ആളുകളുടെ നിർലോഭമായ സാമ്പത്തിക സഹായം കൂടിയേ മതിയാവൂ. ആപ്പിൾ സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും ലഭ്യമായ ‘സാഹിം’ പോർട്ടൽ വഴിയും അൽറാജ്ഹി ബാങ്കിന്റെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പർ വഴിയും എല്ലാവർക്കും എളുപ്പത്തിൽ ഇപ്പോൾ സംഭാവന അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

