സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ രാഷ്ട്രപതിയിൽ നിന്ന് നിയമനപത്രം സ്വീകരിച്ചു
text_fieldsസൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നിയമനപത്രം സ്വീകരിക്കുന്നു
റിയാദ്/ന്യൂഡൽഹി: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന വിപുലിനെ സൗദിയിലെ അടുത്ത സ്ഥാനപതിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
നിലവിലെ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും സൗദിയിലെ വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനും അദ്ദേഹത്തിെൻറ കാലാവധി ഏറെ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നയതന്ത്ര രംഗത്ത് ദീർഘകാലത്തെ അനുഭവസമ്പത്തുള്ള വിപുൽ ബിഹാർ സ്വദേശിയാണ്.1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുൽ, തെൻറ നയതന്ത്ര ജീവിതത്തിൽ രാജ്യത്തിെൻറ നിർണായകമായ പല ചുമതലകളും വിജയകരമായി കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ്. കെയ്‌റോ, കൊളംബോ, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയം, വാണിജ്യം, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹം തെൻറ നയതന്ത്ര മികവ് തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രധാനപ്പെട്ട പല പദവികളിലും അദ്ദേഹം സജീവമായിരുന്നു. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഡയറക്ടർ / ജോയിൻറ് സെക്രട്ടറിയായും, തുടർന്ന് 2017 മുതൽ 2020 വരെ ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറലായും അദ്ദേഹം പ്രവർത്തിച്ചു. 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറി (ഗൾഫ്) പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് 2023 ആഗസ്റ്റ് 17-ന് ഖത്തറിലെത്തിയത്.
1994-ൽ ഐ.ഐ.ടി ഡൽഹിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. നയതന്ത്ര മേഖലയിലെ അദ്ദേഹത്തിെൻറ ദീർഘകാലത്തെ പരിചയസമ്പത്ത് സൗദി-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

