പുതിയകാല മനുഷ്യർ തപാൽ പെട്ടികളെപ്പോലെ -ശൈഖ് മുഹമ്മദ് കാരകുന്ന്
text_fieldsദമ്മാം: ഒരുപാട് വികാരങ്ങൾ ഒളിപ്പിച്ചുവെക്കുമ്പോഴും പരസ്പരം പങ്കുവെക്കാനാകാത്തതാണ് പുതിയകാലത്തെ മലയാളികളുടെ ഏറ്റവും വലിയ ദുരവസ്ഥയെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
ഹ്രസ്വസന്ദർശനാർഥം സൗദിയിലെത്തിയ അദ്ദേഹം വർത്തമാനകാല സാമൂഹിക പശ്ചാത്തലങ്ങളെക്കുറിച്ച് 'ഗൾഫ്മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുമ്പോഴും ഇടകലർന്ന് ജീവിക്കുന്നതിലൂടെ മലയാളികൾക്ക് പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അതായിരുന്നു സൗഹാർദ അന്തരീക്ഷം നിലനിർത്താൻ കേരളത്തെ സഹായിച്ചിരുന്നത്.
എന്നാൽ, ഇന്ന് ഓരോരുത്തരും സ്വന്തത്തിലേക്ക് ചുരുങ്ങിയതാണ് സാമൂഹികാന്തരീക്ഷങ്ങളെ വീർപ്പുമുട്ടിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഓരോ മനുഷ്യനും ഒരുപാട് വികാരങ്ങളുണ്ടാകും. പക്ഷേ, അവൻ പരസ്പരം പങ്കുവെക്കുന്നില്ല. അയൽപക്കക്കാർപോലും പരസ്പരം മനസ്സിലാക്കാത്ത കാലമാണിന്ന്. അതുകൊണ്ടാണ് വികാരങ്ങളും വിചാരങ്ങളും നിറഞ്ഞുനിൽക്കുന്ന നൂറുകണക്കിന് കത്തുകൾ കൂടിക്കിടക്കുമ്പോഴും പരസ്പരം പങ്കുവെക്കാൻ സാധിക്കാത്ത തപാൽപെട്ടിയോടെ ഇന്നത്തെ മലയാളിയെ ഉപമിച്ചത്. ഫേസ്ബുക്കിൽ അടുത്തവർപോലും മനസ്സുകൊണ്ട് അടുക്കുന്നില്ല.
മനസ്സുകൊണ്ട് അടുക്കുകയാണ് പ്രധാനം. കാലം പുരോഗമിക്കുംതോറും മനുഷ്യൻ അവനവനിലേക്ക് ചുരുങ്ങുന്നു. മനുഷ്യൻ പരസ്പരമറിഞ്ഞിരുന്ന ഇടങ്ങളായിരുന്നു ചായമക്കാനികളും കുളിക്കടവുകളും കളിക്കളങ്ങളും വായനശാലകളുമൊക്കെ. ഇതെല്ലാം ഇല്ലാതായതോടെ പരസ്പരം അറിയാനും മനസ്സിലാക്കാനുമുള്ള അവസരങ്ങൾ നഷ്ടമായി. ഒരുമിച്ച് ജീവിക്കുകയും പരസ്പരം അറിയാൻ ശ്രമിക്കുകയും ചെയ്യുക എന്നത് മാത്രമാണ് വർത്തമാനകാല പ്രശ്നങ്ങൾക്കുള്ള പരിഹാരം. അപ്പോൾ മാത്രമേ വർഗീയതയും സാമുദായികതയും അവസാനിപ്പിക്കാൻ സാധിക്കൂ. വർഗീയതയെ വർഗീയത കൊണ്ട് നേരിടരുത്. ജാതീയതയെ സാമുദായികതകൊണ്ട് നേരിടരുത്. വംശീയതയെ നേരിടേണ്ടത് മാനവികത കൊണ്ടാവണം. സാമുദായികതയെ നേരിടേണ്ടത് സാഹോദര്യംകൊണ്ടും. അജ്ഞതയാണ് അകൽച്ചക്ക് കാരണം. വർത്തമാനകാലത്ത എല്ലാ വിവാദങ്ങളും വെറുപ്പ് പടർത്താൻ ബോധപൂർവം സൃഷ്ടിക്കപ്പെട്ടതാണ്.
ദൈവത്തിന്റെ സൃഷ്ടിയായ ഒരു ആണിൽനിന്നും പെണ്ണിൽ നിന്നുമുള്ളവരാണ് നാം എന്നറിയുന്നതോടെ എല്ലാ ഭേദങ്ങളും ഇല്ലാതാകും. സാഹോദര്യം കൊതിക്കുന്നവർ ഇനിയുമേറെയുണ്ട് എന്നതാണ് കേരളത്തിന്റെ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതടക്കം 99ലേറെ പുസ്തകങ്ങളുടെ രചിയിതാവാണ് ശൈഖ് മുഹമ്മദ്. കേരളത്തിലെ സൗഹാർദാന്തരീക്ഷം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതും ലക്ഷ്യംവെച്ച് അദ്ദേഹം നടത്തിയിട്ടുള്ളത് ആയിരക്കണക്കിന് പ്രസംഗങ്ങളാണ്. മദ്യമുക്ത സമൂഹസാധ്യതയെക്കുറിച്ച് അദ്ദേഹമെഴുതിയ ബുക്ക് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.