കേരള പ്രവാസി ക്ഷേമനിധിയില് ചേരുവാനുള്ള ഉയർന്ന പ്രായപരിധി എടുത്തു കളയണം -നവയുഗം
text_fieldsദമ്മാം: കേരള സർക്കാർ നടപ്പാക്കുന്ന കേരള പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രവാസികളുടെ ഉയർന്ന പ്രായപരിധി എടുത്തുകളയണമെന്ന് നവയുഗം ദമ്മാം മേഖല സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 60 വയസ്സാണ് ക്ഷേമനിധിയിൽ ചേരാനുള്ള ഉയർന്ന പ്രായപരിധി.
എന്നാൽ ഈ നിബന്ധന മൂലം ലക്ഷക്കണക്കിന് പ്രവാസികൾക്ക് അവസരം നഷ്ടമായതായി കാണുന്നു. ക്ഷേമനിധി 2006-ൽ നിലവിൽ വന്നെങ്കിലും ശരിയായ പ്രചാരണങ്ങളുടെ അഭാവത്തിൽ, സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഗൾഫ് പ്രതിസന്ധിഘട്ടത്തിൽ മാത്രമാണ് ഇതിനെപ്പറ്റി ശരിയായ അവബോധം പ്രവാസികൾക്കിടയിൽ വ്യാപകമായി ഉണ്ടായത്. അപ്പോഴേയ്ക്കും 60 വയസ്സ് പിന്നിട്ടവർക്ക് ക്ഷേമനിധിയിൽ അംഗമാകാൻ കഴിഞ്ഞില്ല.
ക്ഷേമനിധിയിൽ ചേർന്ന് മിനിമം അഞ്ചു വർഷം വിഹിതം അടച്ചവർക്ക്, 60 വയസ്സ് മുതലാണ് പെൻഷൻ ലഭിയ്ക്കുന്നത്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ക്ഷേമനിധിയിൽ ചേർന്ന്, തുടർച്ചയായി അഞ്ചു വർഷം വിഹിതം അടച്ചതിനു ശേഷം മാത്രം പെൻഷൻ ലഭ്യമാകുന്ന വിധത്തിൽ സംവിധാനം ഉണ്ടാക്കണം. സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ളവർക്ക് ഒറ്റതവണയായി അഞ്ചു വർഷത്തെ മുഴുവൻ തുകയും അടയ്ക്കാനുള്ള സംവിധാനം സജ്ജമാക്കണം.
ക്ഷേമനിധിയിൽ ചേരാനുള്ള ഉയർന്ന പ്രായപരിധി എടുത്തുകളയുന്ന പക്ഷം നാലുലക്ഷത്തോളം വിദേശമലയാളികൾക്ക് പ്രയോജനം ലഭിക്കുമെന്നും മേഖല സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു. ദമ്മാം ബദർ അൽറാബി ഹാളിൽ നടന്ന സമ്മേളനം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. ഗോപകുമാർ അമ്പലപ്പുഴ, തമ്പാൻ നടരാജൻ, സൗമ്യ വിജയ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു.
ഷീബ സാജൻ അനുശോചന പ്രമേയവും അൽമാസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി നിസ്സാം കൊല്ലം സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന് മേൽ നടന്ന ചർച്ചയിൽ വിവിധ യൂനിറ്റുകളെ പ്രതിനിധീകരിച്ചു. കോശി തരകൻ, റിയാസ്, റിജു, സുദേവൻ, ജോസ് കടമ്പനാട്, അൽമാസ് എന്നിവർ സംസാരിച്ചു.
കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ, രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രനേതാക്കളായ ജമാൽ വില്യാപ്പള്ളി, ഉണ്ണി പൂച്ചെടിയൽ, ഉണ്ണി മാധവം, അരുൺ ചാത്തന്നൂർ എന്നിവർ സംസാരിച്ചു. 29 അംഗങ്ങൾ അടങ്ങിയ പുതിയ ദമ്മാം മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളനത്തിലേക്ക് 36 അംഗ പ്രതിനിധികളെയും സമ്മേളനം തെരെഞ്ഞെടുത്തു. ജാബിർ മുഹമ്മദ് സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

