പശ്ചിമേഷ്യൻ സമാധാനത്തിനായി കൈകോർത്ത് രാജ്യങ്ങൾ; ഇസ്‌ലാമാബാദ് ഉച്ചകോടിയിൽ നിർണായക തീരുമാനം
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, തുർക്കിയ വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുലാത്തി എന്നിവർ ഇസ്‌ലാമാബാദിൽ നടത്തിയ യോഗത്തിൽ
റിയാദ്/ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥ ലഘൂകരിക്കാനും മേഖലയിൽ സുസ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കാനുമായി നയതന്ത്ര നീക്കങ്ങൾ ശക്തമാക്കാൻ ഇസ്‌ലാമാബാദിൽ നടന്ന ചതുർരാഷ്ട്ര വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ധാരണയായി. സൗദി അറേബ്യ, പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളാണ് മേഖലയിലെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടുള്ള ഈ നിർണായക ഉച്ചകോടിയിൽ പങ്കുചേർന്നത്.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുലാത്തി എന്നിവർ പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി വിശദമായ ചർച്ചകൾ നടത്തി.
ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കുക, പ്രാദേശിക സുരക്ഷ ഉറപ്പാക്കുക എന്നിവയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ മന്ത്രിമാർ, പ്രതിസന്ധികൾ നിയന്ത്രിക്കുന്നതിന് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകോപനവും നയതന്ത്ര ചാനലുകളുടെ പരമാവധി ഉപയോഗവും ആവശ്യമാണെന്ന് സംയുക്തമായി പ്രഖ്യാപിച്ചു. യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഗൾഫ് മേഖലയിലെ സമുദ്ര വ്യാപാരത്തെ പ്രതിസന്ധിയിലാക്കിയ ഹുർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഉച്ചകോടി മുൻഗണന നൽകുന്നത്.
യോഗാനന്തരം നേതാക്കൾ ഗ്രൂപ്പ് ഫോട്ടോക്ക് അണിനിരന്നപ്പോൾ
ഈ ഉന്നതതല യോഗത്തിന് മുന്നോടിയായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്കിയനുമായി ഒരു മണിക്കൂർ നീണ്ട ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച പാകിസ്താൻ, ഇറാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സമാധാനത്തിനായി അമേരിക്കയുമായും മറ്റ് ഗൾഫ് രാജ്യങ്ങളുമായും പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഇറാൻ സ്വാഗതം ചെയ്തു എന്നത് ഈ ചർച്ചകളിലെ ഏറ്റവും ശ്രദ്ധേയമായ പുരോഗതിയാണ്.
ഈ നയതന്ത്ര നീക്കങ്ങളുടെ ആദ്യ വിജയമെന്നോണം, ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ പാകിസ്താൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്. സായുധ പോരാട്ടങ്ങൾ കുറയ്ക്കാനും ചർച്ചകളിലൂടെ സുസ്ഥിരമായ പരിഹാരം കണ്ടെത്താനുമാണ് ഈ ചതുർരാഷ്ട്ര കൂട്ടായ്മ ലക്ഷ്യമിടുന്നത്.
ഉച്ചകോടിയുടെ ഭാഗമായി വിദേശകാര്യ മന്ത്രിമാർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. കൂടാതെ, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പാകിസ്താൻ ഉപപ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക വികാസങ്ങളിൽ സംയുക്ത നിലപാട് സ്വീകരിക്കുന്നതിനും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

