സൗദിയിൽ ദേശീയ ആരോഗ്യ സർവേക്ക് തുടക്കം; ലക്ഷ്യം സേവന നിലവാരവും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെടുത്തൽ
text_fieldsയാംബു: സൗദി അറേബ്യയിലെ ജനങ്ങളുടെ ആരോഗ്യ നിലവാരം വിലയിരുത്തുന്നതിനും ആരോഗ്യ സംരക്ഷണ മേഖലയിലെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിനുമായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗാസ്റ്റാറ്റ്) ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു.
രാജ്യത്തെ 15 വയസ്സും അതിനു മുകളിലുമുള്ള മുതിർന്ന പൗരന്മാരെയും താമസക്കാരെയുമാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ സാമൂഹിക ചുറ്റുപാടുകൾ, വ്യക്തിഗത പെരുമാറ്റരീതികൾ, ലഭ്യമായ ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളാണ് ഈ സമഗ്ര പഠനത്തിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.
ആരോഗ്യമേഖലയിലെ ഫീൽഡ് ഓഫീസർമാർ വീടുകളിൽ നേരിട്ടെത്തി നടത്തുന്ന വ്യക്തിഗത അഭിമുഖങ്ങളിലൂടെയാണ് വിവരശേഖരണം പൂർത്തിയാക്കുക. നിലവിലെ ആരോഗ്യസ്ഥിതി, വിവിധ രോഗാവസ്ഥകൾ, വൈദ്യസഹായത്തിന്റെ ആവിശ്യകത, ജീവിതശൈലീ രോഗങ്ങൾ, ആരോഗ്യപരമായ പെരുമാറ്റങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ ചോദ്യാവലികൾ സർവേയുടെ ഭാഗമായിരിക്കും.
സാമൂഹിക-സാമ്പത്തിക ഘടകങ്ങളും പാരിസ്ഥിതിക സാഹചര്യങ്ങളും വ്യക്തികളുടെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം പരിശോധിക്കുന്നതിനൊപ്പം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ നിലവാരവും പ്രത്യേകമായി വിലയിരുത്തപ്പെടും. രാജ്യത്തെ ആരോഗ്യ പരിപാലന സേവനങ്ങളുടെ ഗുണനിലവാരം, അവ പൊതുജനങ്ങൾക്ക് എത്രത്തോളം സുഗമമായി ലഭ്യമാകുന്നുണ്ട്, ചികിത്സാ ചെലവുകൾ, ഈ മേഖലയിലെ വെല്ലുവിളികൾ എന്നിവ തിരിച്ചറിയാനും സർവേ ഉപകരിക്കും.
പൊതുവായ ആരോഗ്യ വൈകല്യങ്ങളുടെ വ്യാപനം തടയുന്നതിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്താനും സാംസ്കാരിക-നിയമപരമായ തടസ്സങ്ങൾ നീക്കി ആരോഗ്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുമാണ് ഗാസ്റ്റാറ്റ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാകുന്നതോടെ ഭാവിയിലെ ആരോഗ്യ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

