'മക്ക റോഡ് ഇനിഷ്യേറ്റിവി'ന് ദേശീയ പുരസ്കാരം
text_fieldsജിദ്ദ: പൊതുമേഖലയിലെ മികച്ച സംരംഭങ്ങൾക്കുള്ള ദേശീയ പുരസ്കാരം തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കാൻ വേണ്ടി ആരംഭിച്ച 'മക്ക റോഡ് ഇനിഷ്യേറ്റീവി'ന്. ഹജ്ജ് ഉംറ തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കാൻ രണ്ട് വർഷം മുമ്പ് ആരംഭിച്ച ഇൗ പദ്ധതിക്ക് ജിദ്ദ ഗവർണറേറ്റ് ഏർപ്പെടുത്തിയ 'മക്ക എക്സലൻസ് അവാർഡാ'ണ് ലഭിച്ചത്. അതതു രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ തീർഥാടകരുടെ യാത്രാനടപടികൾ പൂർത്തിയാക്കുന്ന സംവിധാനമാണിത്. ഇതിലൂടെ സൗദിയിലെത്തുന്ന തീർഥാടകർക്ക് വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കാനുള്ള കാത്തിരിപ്പ് ഒഴിവാക്കാനും വേഗത്തിൽ പുണ്യസ്ഥലങ്ങളിലെത്താനും സാധിച്ചിരുന്നു. മക്ക എക്സലൻസ് അവാർഡിെൻറ 11ാമത് പതിപ്പാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
ഇതിൽ തീർഥാടകർക്ക് സേവനം നൽകുന്നതിനുള്ള സംവിധാനങ്ങളുടെ വിഭാഗത്തിലാണ് മക്ക റോഡ് ഇനിഷ്യേറ്റീവിന് ബഹുമതി ലഭിച്ചത്. മറ്റു രംഗങ്ങളിലെ പുരസ്കാരങ്ങളും ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പ്രഖ്യാപിച്ചു. അഡ്മിനിസ്ട്രേറ്റിവ് രംഗത്ത് മക്ക മേഖല പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ച്, സാമ്പത്തികരംഗത്ത് ദേശീയ കോമ്പറ്റിറ്റീവ് സെൻറർ (തയ്സീർ) എന്നിവക്കും മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് ലഭിച്ചു. തയ്സീർ സെൻറർ ഇൗ രംഗത്ത് 45ഒാളം പദ്ധതികളാണ് നടപ്പാക്കിയിരിക്കുന്നത്. നിരവധി തൊഴിലവസരങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. സാംസ്കാരിക രംഗത്തെ മികവിനുള്ള പുരസ്കാരം കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിക്കു കീഴിലെ ഖുർആൻ ഭാഷ വഖഫ് സ്ഥാപനത്തിനാണ്. സാമൂഹികരംഗത്തെ മികവ് പുരസ്കാരം മക്ക മേഖല ജയിൽ ഡയറക്ടറേറ്റിന് കീഴിലെ 'സികത്'എന്ന സംരംഭത്തിനാണ്. ജയിൽ തടവുകാരുടെ പുനരധിവാസം, പരിശീലനം തുടങ്ങിയവക്കായുള്ള പദ്ധതിയാണിത്.
കെട്ടിട വികസന മേഖലയിലെ അവാർഡ് ജിദ്ദ ഹിസ്റ്റോറിക്കൽ മേഖല വികസനത്തിനായുള്ള അമീർ മുഹമ്മദ് ബിൻ സൽമാൻ പദ്ധതിക്കാണ്. പരിസ്ഥിതിരംഗത്ത് ഗ്രീൻ ഹജ്ജ്, ഉംറ സംരംഭത്തിനും ശാസ്ത്ര-സാേങ്കതിക രംഗത്തെ മികവിന് കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി, കിഡ്നി ഹെൽത്ത് കെയർ അബ്ദുല്ല ബഖ്ഷ് സെൻററുകൾക്കുമാണ്. മാനുഷികരംഗത്തെ അവാർഡ് ലഭിച്ചിരിക്കുന്നത് മക്ക ഗവർണറേറ്റിലെ ഡോ. ഹിശാം ബിൻ അബ്ദുഹ്മാൻ അൽഫാലിഹിനും അനാഥ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ശൈഖ് മുഹമ്മദ് അത്താർ വഖ്ഫിനുമാണ്. മക്ക ഗവർണറേറ്റിലെയും മക്ക വികസന അതോറിറ്റിയുടെയും നേതൃനിരയിൽ പ്രവർത്തിക്കുന്നതിനിടയിൽ നിരവധി മേഖലകളിലും ആളുകളുമായും സ്വാധീനം ചെലുത്തി പല മാനുഷിക പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതാണ് ഡോ. ഹിശാം അബ്ദുറഹ്മാനെ അവർഡിന് അർഹനാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.