അഴിമതി വിരുദ്ധ പോരാട്ടം ശക്തമാക്കി ‘നസഹ’: സൗദിയിൽ 130 സർക്കാർ ജീവനക്കാർ കസ്റ്റഡിയിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിെൻറ ഭാഗമായി കൺട്രോൾ ആൻഡ് ആൻറി കറപ്ഷൻ അതോറിറ്റി (നസഹ) വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചു. കഴിഞ്ഞ ജൂൺ മാസത്തിൽ അതോറിറ്റി നടത്തിയ വിപുലമായ പരിശോധനകളുടെയും അന്വേഷണങ്ങളുടെയും വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം മാത്രം രാജ്യത്തുടനീളം 1,585 നിരീക്ഷണ പരിശോധനകളാണ് നസഹ നടത്തിയത്. ഈ പരിശോധനകളെ തുടർന്ന് വിവിധ ക്രിമിനൽ-ഭരണപരമായ അഴിമതി കേസുകളുമായി ബന്ധപ്പെട്ട് 385 ജീവനക്കാരെ ചോദ്യം ചെയ്യലിന് വിധേയമാക്കി. ഇവരിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 130 പേരെ അതോറിറ്റി കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റി ഭവനകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇസ്‌ലാമിക കാര്യ-ദഅ്‌വ-മാർഗനിർദ്ദേശ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരാണ് പിടിയിലായവർ. കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാർക്കെതിരെയുള്ള നിയമനടപടികൾ നസഹ കർശനമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

