കോട്ടക്കൽ സ്വദേശി മുസ്തഫയുടെ മൃതദേഹം ഖബറടക്കി
text_fieldsമുസ്തഫ
യാംബു: ഈമാസം 18ന് യാംബുവിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം കോട്ടക്കൽ സ്വദേശി കുനിക്കകത്ത് വീട്ടിൽ മുസ്തഫയുടെ (53) മൃതദേഹം യാംബുവിൽ ബുധനാഴ്ച ഖബറടക്കി. ജിദ്ദയിലുള്ള മുസ്തഫയുടെ ബന്ധുക്കളും യാംബുവിലും ജിദ്ദയിലും മറ്റുമുള്ള സുഹൃത്തുക്കളും കമ്പനിയിലെ സഹപ്രവർത്തകരും അടക്കം ധാരാളം ആളുകൾ മയ്യിത്ത് നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുത്തു. രണ്ടര പതിറ്റാണ്ടായി പ്രവാസിയായിരുന്ന മുസ്തഫ ജോട്ടൻ പെയിന്റ് നിർമാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി ജോലിചെയ്യുകയായിരുന്നു.
ജിദ്ദയിൽ 18 വർഷവും യാംബുവിൽ 10 വർഷവുമാണ് ഇദ്ദേഹം ജോലിചെയ്തത്. സന്ദർശനവിസയിലെത്തിയ കുടുംബത്തോടൊപ്പം നാട്ടിൽ പോയ മുസ്തഫ യാംബുവിൽ തിരിച്ചെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പോയി മരുന്നു വാങ്ങിയിരുന്നു. പിന്നീട് വൈകീട്ട് ജോലിക്കുപോകാനുള്ള ഒരുക്കത്തിനിടയിലാണ് അന്ത്യം സംഭവിച്ചത്.
അടുത്ത റൂമിലെ സുഹൃത്ത് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മുസ്തഫ ഫ്ലാറ്റിൽ മരിച്ചുകിടക്കുന്നത് കണ്ടത്. പരേതരായ കുനിക്കകത്ത് കുഞ്ഞിമൊയ്തീൻ - ബീയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് ഷാനിബ്, മുഹമ്മദ് ഷാദിൽ, സഫ്വാന യാസ്മിൻ. മരുമകൻ: അബ്ദുൽ അസീസ് മാറാക്കര. സഹോദരങ്ങൾ: കമ്മു, അബ്ദുസ്സലാം, പാത്തു, ആയിഷ, ഖദീജ, മൈമൂന. നടപടികൾ പൂർത്തിയാക്കാൻ മുസ്തഫയുടെ സഹോദരങ്ങളുടെ മക്കളും ജോട്ടൻ കമ്പനി അധികൃതരും യാംബുവിലുള്ള സാമൂഹിക പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

