സൗദിയിൽ കൊലപാതകക്കേസ്; പ്രതിയുടെയും മയക്കുമരുന്ന് കടത്തുകാരുടെയും വധശിക്ഷ നടപ്പാക്കി
text_fieldsഹാഇൽ: സൗദി അറേബ്യയിൽ കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഹാഇൽ, അസീർ എന്നീ പ്രവിശ്യകളിലാണ് വ്യത്യസ്ത സംഭവങ്ങളിലായി ശിക്ഷ നടപ്പിലാക്കിയത്.
ഹാഇൽ പ്രവിശ്യയിൽ ഉണ്ടായ ഒരു തർക്കത്തിനിടെ ഉബൈദ് ബിൻ ഖമീസ് ബിൻ റുവൈഖ് അൽ ഷമ്മരി എന്നയാളെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അബ്ദുള്ള ബിൻ അലി ബിൻ അബ്ദുള്ള അൽ റമാലി അൽ ഷമ്മരി എന്ന സൗദി പൗരെൻറ വധശിക്ഷയാണ് മന്ത്രാലയം നടപ്പാക്കിയത്.
സംഭവത്തിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ വിശദമായ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് കേസ് പരിഗണിച്ച പ്രത്യേക കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഈ വിധി പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഹഷീഷ് കടത്തിയ പ്രതികൾക്ക് വധശിക്ഷ
അബഹ: രാജ്യത്തേക്ക് നിയമവിരുദ്ധമായി ഹഷീഷ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ഇബ്രാഹിം ആദം മുഹമ്മദ് ഹസൻ, ഹംസ മുഹമ്മദ് അബ്ദു ഈബ്രോ എന്നിവരുടെ വധശിക്ഷയാണ് അസീർ പ്രവിശ്യയിൽ നടപ്പാക്കിയത്. പ്രതികൾ മയക്കുമരുന്ന് കടത്തിയതിനൊപ്പം തന്നെ, ഈ മയക്കുമരുന്നിെൻറ ഉറവിടം, ഇത് സൗദിയിൽ ആർക്കാണ് എത്തിച്ചു നൽകേണ്ടിയിരുന്നത് തുടങ്ങിയ വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സുരക്ഷാ വിഭാഗം പിടികൂടിയ പ്രതികളുടെ കുറ്റം പ്രത്യേക കോടതിയിൽ തെളിയിക്കപ്പെടുകയും ഇവർക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു. തുടർന്ന് അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി അംഗീകരിക്കുകയും ശിക്ഷ നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് പുറത്തിറങ്ങുകയുമാണുണ്ടായത്.
രാജ്യത്ത് ക്രമസമാധാനവും നീതിയും ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും സൗദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളുടെ ജീവനെടുക്കുന്നവർക്കും ജനങ്ങളുടെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നവർക്കും ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള കടുത്ത ശിക്ഷാ നടപടികൾ തന്നെ നേരിടേണ്ടിവരുമെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ ശക്തമായ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

