സ്വർണമത്സ്യങ്ങളുടെ വിശേഷങ്ങളുമായി ജി.എസ് പ്രദീപ്
text_fieldsജുബൈൽ: ബൗദ്ധികപടയോട്ടങ്ങളിലൂടെ മലയാളിയുടെ മനസ്സിലിടം നേടിയ അശ്വമേധക്കാരൻ ജി.എസ് പ്രദീപിനിത് സിനിമകളുടെ വിശേഷകാലമാണ്. കൈവെച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച ഇൗ പ്രതിഭ ‘സ്വർണമത്സ്യങ്ങൾ’ എന്ന ചലച്ചിത്രത്തിലൂടെ സ ംവിധായകെൻറ റോളിലാണിപ്പോൾ.
കുട്ടികളിലൂടെ രണ്ടു കാലഘട്ടങ്ങളുടെ ഇത്തിരി വലിയ കാര്യങ്ങൾ നോക്കിക്കാണുന്ന സിനിമയാണ് തെൻറ ആദ്യ സംരംഭമായ ‘സ്വർണ മത്സ്യ’ ങ്ങളെന്ന് പ്രദീപ് പറയുന്നു. കെ.സി പിള്ളയുടെ സ്മരണാർഥം നവയുഗം സംഘടിപ്പിച്ച ‘ജീനിയസ് ടാലെൻറ് ഹണ്ട്’ പരിപാടി അവതരിപ്പിക്കാൻ ജുബൈലിൽ എത്തിയ അദ്ദേഹം കന്നിസംരംഭത്തെ കുറി ച്ച സ്വപ്നങ്ങളും പ്രതീക്ഷകളും ‘ഗൾഫ് മാധ്യമ’ വുമായി പങ്കുവെച്ചു.
ഓർമകളുടെയും ഗൃഹാതുരതയുടെയുമെല്ലാം കാലങ്ങളിലേക്ക് മനസ്സിനെ കൈപിടിച്ച് കൊണ്ടുപോകുന്ന സിനിമയാണിത് എന്ന് അദ്ദേഹം സൂചന നൽകി. പരമ്പരാഗത സിനിമാശ്രേണിയിൽ നിന്ന് വ്യത്യസ്തമായി പുത്തൻ ഭാവുകത്വത്തിലാണ് ‘സ്വർണമത്സ്യങ്ങൾ’ എന്ന സിനിമ ചെയ്തിരിക്കുന്നത്. പ്രേക്ഷകന് ഇഴഞ്ഞുപോകുന്ന കാര്യങ്ങളോട് താൽപര്യമില്ലാത്തത് കൊണ്ടുതന്നെ വളരെ വേഗത്തിൽ മുന്നോട്ടു പോകുന്ന പ്രമേയമാണിത്. നമ്മൾ തന്നെ നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുള്ള കാലത്തെ സിനിമ തിരിച്ചോർമിപ്പിക്കുമെന്നാണ് പ്രതീക്ഷ. യന്ത്രവത്കരിക്കപ്പെട്ടുപോകുന്ന മനസ്സുകളിലേക്ക് ആർദ്രതയുടെ നീരുറവകൾ കിനിയുന്ന സിനിമയിൽ പ്രണയമുണ്ട്, ഓർമയുണ്ട്, ഹൃദയങ്ങളുടെ ഒത്തുചേരലുണ്ട്, അച്ഛൻ അമ്മ എന്ന വാക്കുകളുടെ വിലയുണ്ട്, കണ്ണുനീരുണ്ട് അതിലെല്ലാമുപരി കലങ്ങി തെളിയുന്ന ജീവിതമെന്ന കടലിെൻറ ശാന്തതയും സാന്ദ്രതയുമുണ്ട്. പ്രദീപ് സിനിമയെ കുറിച്ച് വാചാലനായി.
വളർന്നവരിൽ നിന്നും കുട്ടികളിലേക്കുള്ള മടക്കയാത്രയാണ് സ്വർണ മത്സ്യങ്ങൾ. 1989 നെ പുനഃസൃഷ്ടിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. പാലക്കാടിെൻറ മനോഹരമായ ഉൾപ്രദേശങ്ങൾ, നെല്ലിയാമ്പതി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. പല്ലശ്ശന, തിരുനെല്ല അഗ്രഹാരങ്ങളായിരുന്നു പ്രധാന കേന്ദ്രങ്ങൾ. പുതിയ ചലച്ചിത്രത്തിൽ സാങ്കേതിക മികവ് അതിെൻറ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. ഛായാഗ്രഹണ സങ്കേതങ്ങളിൽ പോലും ജിമ്പലും ശരീരത്തിൽ ഘടിപ്പിക്കുന്ന കാമറകളും പ്രയോഗവത്കരിച്ചു. ഉയർന്നു പൊങ്ങി പറക്കുന്ന ടെലിക്യാം ഷോട്ടുകൾ മാത്രമല്ല സമാന്തരമായ ടെലിക്യാം വഴിയും ദൃശ്യങ്ങൾ ആവിഷ്കരിക്കുന്നതിലെ സാധ്യത വളരെയധികം ചിത്രത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
പഠനകാലത്ത് കുറെ സീരിയലുകൾ സംവിധാനം ചെയ്തിരുന്നു. എന്നാൽ സിനിമ മനസ്സിൽ ഉണ്ടായിരുന്നതല്ല. ബോളിവുഡിലെ പ്രധാനികളായ വിവ ഇൻ- എൻ ആണ് നിർമാതാക്കൾ. അവരുടെ ‘യെല്ലോ’ എന്ന സിനിമ ഓസ്കാർ നോമിനേറ്റഡ് ആയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഏഴ് വർഷങ്ങൾക്കുമുമ്പ് വിവ ഇൻ- എൻ മായി അഭിമുഖം നടത്തിയപ്പോൾ ക്യാമറക്കു മുന്നിലാണ് എനിക്ക് കൂടുതൽ ഇണങ്ങുക എന്ന് പറഞ്ഞു. തുടർന്ന് അവരുമായി ‘അശ്വമേധം’ കളിയിൽ ഏർപെട്ടു. അതു കഴിഞ്ഞപ്പോൾ പ്രദീപ് തന്നെ സിനിമ സംവിധാനം ചെയ്താൽ മതിയെന്ന് അവർ അറിയിച്ചു. എന്നാൽ ആ സമയത്ത് ഒരു ദുശ്ശീലത്തിനു അടിമയായിരുന്നതിനാൽ സിനിമ ഏറ്റെടുക്കാൻ കഴിയുമായിരുന്നില്ല. അതിൽ നിന്നും മോചിതനായിട്ട് അഞ്ചുവർഷം കഴിയുന്നു. പിന്നീട് ഉത്തരവാദിത്തങ്ങൾ വളരെ വേഗം ചെയ്തു തീർക്കേണ്ടതുണ്ട് എന്ന് തോന്നിയപ്പോഴാണ് ചലച്ചിത്രവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. തിരക്കഥ ജി.എസ് പ്രദീപ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
വളരെ പ്രതിഭയുള്ള ബാലതാരങ്ങളായ നൈഫ്, വിവിന്‍ വിത്സണ്‍, ആകാശ്, ജെസ്‌നിയ, കസ്തൂര്‍ബ എന്നിവരെ കൂടാതെ അങ്കമാലി ഡയറീസ് ഫെയിം അന്നാരാജന്‍ നായികയാവുന്നു. സിദ്ദീഖ്, സുധീര്‍ കരമന, രസ്‌ന പവിത്രന്‍, രാജേഷ് ഹെബ്ബാര്‍, സരയൂ, ബിജു സോപാനം, സ്‌നേഹ എന്നിവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 22ന് തീയേറ്ററുകളിൽ പ്രദർശനമാരംഭിക്കും. ഉത്തും ഹിതേന്ദ്ര താക്കൂർ ആണ് നിർമാണം. ബിജുബാൽ സംഗീത സംവിധാനവും അളകപ്പൻ ക്യാമറയും നിർവഹിച്ചിരിക്കുന്നു.
എഡിറ്റിംഗ് വിഷ്ണു കല്യാണി. മുരുകൻ കാട്ടാക്കടയുടെ വരികൾ വിനീത് ശ്രീനിവാസനും ജയചന്ദ്രനും ആലപിച്ചിരിക്കുന്നു. ചലച്ചിത്രം നല്ലതാണെങ്കിൽ മനസുകൊണ്ട് അനുഗ്രഹിക്കണം. മോശമാണെങ്കിൽ വിമർശിക്കുകയും വേണം. മറ്റൊരു സിനിമയുടെ ജോലികൾ ആരംഭിച്ചു കഴിഞ്ഞതായും പ്രദീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
