മക്ക-മദീന പാതയിൽ തീർത്ഥാടകർക്ക് തുണയായി ‘മൊബൈൽ കാരവൻ’
text_fieldsറിയാദ്: ഹജ്ജ് തീർത്ഥാടകർക്കും യാത്രക്കാർക്കും തത്സമയ ഫീൽഡ് പിന്തുണ ഉറപ്പാക്കുന്നതിനായി റോഡ്സ് ജനറൽ അതോറിറ്റി 'മൊബൈൽ കാരവൻ' പദ്ധതിക്ക് തുടക്കം കുറിച്ചു. ഹജ്ജ് സീസണിനോടനുബന്ധിച്ച് ഹൈവേകളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഈ നടപടി. മക്കയ്ക്കും മദീനയ്ക്കുമിടയിലുള്ള ഹിജ്റ പാതയിലൂടെ കടന്നുപോകുന്ന തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം സമ്മാനിക്കുകയാണ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്.
യാത്രയ്ക്കിടയിൽ യാദൃശ്ചികമായി കേടുപാടുകൾ സംഭവിക്കുന്ന വാഹനങ്ങൾക്കും ബസുകൾക്കും ആവശ്യമായ അടിയന്തര സാങ്കേതിക സഹായം ലഭ്യമാക്കുക എന്നതാണ് ഈ മൊബൈൽ കാരവനുകളുടെ പ്രധാന ചുമതല.
ഹൈവേകളിൽ ഉണ്ടാകുന്ന അടിയന്തര തകരാറുകൾ അതിവേഗം പരിഹരിക്കുന്നതിനൊപ്പം, തീർത്ഥാടകർക്ക് ആവശ്യമായ ലഘുഭക്ഷണങ്ങളും പാനീയങ്ങളും അടങ്ങുന്ന ലോജിസ്റ്റിക് സേവനങ്ങളും ഈ സംവിധാനത്തിലൂടെ ലഭ്യമാക്കും. കൂടാതെ, വുദു എടുക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളും എയർകണ്ടീഷൻ ചെയ്ത വിശ്രമമുറികളും ഈ കാരവനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
തീർത്ഥാടകരുടെ ശാരീരിക സുഖവും സുരക്ഷിതത്വവും മുൻനിർത്തി ഒരുക്കിയിരിക്കുന്ന ഈ സേവനങ്ങൾ, ഈ സുപ്രധാന പാതയിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കും. ഹജ്ജ്-ഉംറ തീർത്ഥാടന സംവിധാനങ്ങളെ പരിപോഷിപ്പിക്കുന്നതിൽ രാജ്യത്തെ റോഡ് ശൃംഖലകൾ ഒരു പ്രധാന ഘടകമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
റോഡ് സുരക്ഷ, ഉയർന്ന ഗുണനിലവാരം, കാര്യക്ഷമമായ ഗതാഗത നിയന്ത്രണം എന്നിവ ഉറപ്പാക്കുന്ന നയങ്ങളിലൂടെയാണ് അതോറിറ്റി ഈ ലക്ഷ്യം കൈവരിക്കുന്നത്. ആഗോളതലത്തിൽ റോഡ് ശൃംഖലകളുടെ പരസ്പര കണക്റ്റിവിറ്റി സൂചികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണെന്നത് തീർത്ഥാടകരുടെ യാത്ര കൂടുതൽ സുരക്ഷിതവും ലളിതവുമാക്കുന്നു.
ഹജ്ജ് സീസണിലുടനീളം ഗതാഗത ഒഴുക്ക് തടസ്സമില്ലാതെ നിലനിർത്താൻ അതോറിറ്റി തീവ്രശ്രമത്തിലാണ്. രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബായി മാറ്റുക എന്ന സൗദി അറേബ്യയുടെ 'വിഷൻ 2030' ലക്ഷ്യങ്ങൾക്ക് വലിയ രീതിയിൽ കരുത്തുപകരുന്നതാണ് അതോറിറ്റിയുടെ ഈ പുതിയ മുന്നേറ്റങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

