റിയാദിന് നേരെ ഇന്നും മിസൈൽ ആക്രമണം; പ്രതിരോധിച്ച് സൗദി സൈന്യം
text_fieldsറിയാദ്: സൗദി അറേബ്യയുടെ അതിർത്തി മേഖലകളിൽ ഇന്ന് (തിങ്കളാഴ്ച) പുലർച്ചെയും ശത്രുരാജ്യം നടത്തിയ വൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. രാജ്യത്തിെൻറ സുരക്ഷയ്ക്ക് ഭീഷണിയായ ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടതായും റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പുലർച്ചെ വടക്കൻ, കിഴക്കൻ അതിർത്തികൾ ലക്ഷ്യമാക്കി എത്തിയ ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇതിന് പുറമെ റിയാദ് മേഖലയെ ലക്ഷ്യമാക്കി രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും സൈന്യം കണ്ടെത്തി. ഇതിൽ ഒരു മിസൈൽ ആകാശത്തുവെച്ച് തന്നെ തകർത്തു. രണ്ടാമത്തെ മിസൈൽ ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചത്.
മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അൽ ഖർജ് ഗവർണറേറ്റിൽ നാഷനൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിങ് വഴി സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലിെൻറ ഭാഗമായാണ് ഈ നടപടി. ഇതുവരെ സൗദി അറേബ്യക്കെതിരെ റുബ് അൽ ഖാലിയിലെ ഷൈബ എണ്ണപ്പാടം, യാംബുവിനടുത്തുള്ള ബാസ്‌റഫ് റിഫൈനറി, അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പ്രധാനമായും ആക്രമണങ്ങൾ നടന്നത്. അൽ ഖർജിൽ സൈനിക പ്രൊജക്റ്റൈൽ പതിച്ചും, റിയാദിൽ മിസൈൽ തകർത്തപ്പോഴുണ്ടായ അവശിഷ്ടങ്ങൾ പതിച്ചും രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം സൗദി വ്യോമസേനയും പ്രതിരോധ സേനയും ചേർന്ന് 680 ഡ്രോണുകൾ, 48 ബാലിസ്റ്റിക് മിസൈലുകൾ, ഏഴ് ക്രൂയിസ് മിസൈലുകൾ എന്നിവ വിജയകരമായി തകർത്തിട്ടുണ്ട്. മിക്ക മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകർക്കാൻ പ്രതിരോധ സേനയ്ക്ക് സാധിച്ചതായും മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

