സൗദിയിൽ നാല് പ്രധാന മേഖലകളിൽ ടൂറിസം ചട്ടങ്ങൾ പരിഷ്കരിച്ച് മന്ത്രാലയം
text_fieldsയാംബു: രാജ്യത്തെ ടൂറിസം മേഖലയുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി സൗദി ടൂറിസം മന്ത്രാലയം പ്രധാനപ്പെട്ട നാല് മേഖലകളിലെ നിയമങ്ങൾ പരിഷ്‌കരിച്ചു. യാത്രാ-വിനോദസഞ്ചാര സേവനങ്ങൾ, ടൂറിസ്റ്റ് ഗൈഡുകൾ, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, സ്വകാര്യ ഹോസ്പിറ്റാലിറ്റി യൂനിറ്റുകൾ എന്നിവയിലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയത്.
സന്ദർശകരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുക, ടൂറിസം സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് ഈ പരിഷ്കരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിെൻറ ഭാഗമായി ലൈസൻസിങ് നടപടികൾ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. കൂടാതെ, പ്രവർത്തന ഗുണനിലവാരം ഉയർത്താനും അനുയോജ്യമായ ലൈസൻസ് കാലയളവുകൾ തിരഞ്ഞെടുക്കാനും ഇനി നിക്ഷേപകർക്ക് സാധിക്കും. വികസിച്ചുവരുന്ന ബിസിനസ് മോഡലുകൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായി റെഗുലേറ്ററി നിയമങ്ങളിൽ തുടർന്നുള്ള മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ കാൽവെപ്പിലൂടെ വിനോദസഞ്ചാരികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനൊപ്പം നിക്ഷേപകർ, ഓപ്പറേറ്റർമാർ, സേവന ഉപഭോക്താക്കൾ എന്നിവരിൽ നിന്നുള്ള നേരിട്ടുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി ടൂറിസം മേഖലയെ കൂടുതൽ സജീവമാക്കാൻ സാധിക്കും. മന്ത്രാലയം പുതുക്കിയ സുരക്ഷാ വ്യവസ്ഥകൾ, ജീവനക്കാരുടെ യോഗ്യതാ മാനദണ്ഡങ്ങൾ, ഡിജിറ്റൽ-ഇലക്ട്രോണിക് സംവിധാനങ്ങളുടെ ഏകോപനം എന്നിവ ടൂറിസം രംഗത്തിന് കൂടുതൽ കരുത്ത് പകരും.
ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾക്കായി പ്രത്യേക വിഭാഗങ്ങൾ തന്നെ ഏർപ്പെടുത്തും. വർഗീകരണ ലൈസൻസിങ്, പ്രവർത്തന നിലവാരം, സേവന മാനദണ്ഡങ്ങൾ എന്നിവയിൽ പുതിയ മാറ്റങ്ങൾ കണിശത ഉറപ്പുവരുത്തും. ലൈസൻസിങ്, വർഗീകരണം എന്നിവയ്ക്ക് പുറമെ റിസർവേഷൻ, പണമടയ്ക്കൽ, ഓൺലൈൻ മാർക്കറ്റിങ്, പ്രവർത്തന നടപടിക്രമങ്ങൾ എന്നിവയും ഹോസ്പിറ്റാലിറ്റി മേഖലയിലെ പുതിയ ചട്ടങ്ങളുടെ പരിധിയിൽ വരും.
പുതുക്കിയ ‘ടൂറിസ്റ്റ് ഗൈഡ്’ നിയമങ്ങൾ പ്രകാരം മാർഗദർശികൾക്ക് വിനോദസഞ്ചാരികളുമായി നേരിട്ട് കരാറിലേർപ്പെടാനും ബുക്കിങ് രേഖകൾ നൽകാനും അനുമതിയുണ്ടാകും. എന്നാൽ സേവന നിരക്കുകൾ, പണമടയ്ക്കൽ രീതി, ബുക്കിങ് റദ്ദാക്കൽ, റീഫണ്ട് നയങ്ങൾ എന്നിവ യാത്രക്കാർക്ക് മുൻകൂട്ടി വ്യക്തമാക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. നിക്ഷേപകർക്കും സഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതത്വവും മികച്ച സേവനവും ഉറപ്പുനൽകുന്ന സൗദി ടൂറിസം മന്ത്രാലയത്തിെൻറ ഈ സമഗ്ര പദ്ധതികൾ ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

