അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മന്ത്രി കിരൺ റിജിജു സൗദിയിൽ
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പ് വെക്കുന്നടക്കമുള്ള വിവിധ ദൗത്യങ്ങളുമായി ഇന്ത്യൻ പാർലമെൻററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു റിയാദിലെത്തി. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. അഞ്ച് ദിവസം നീളുന്ന സന്ദർശനത്തിനിടെ അദ്ദേഹം വിവിധ പരിപാടികളിൽ സംബന്ധിക്കും. തിങ്കളാഴ്ച സൗദി ഹജ്ജ് വകുപ്പ് മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഈ വർഷത്തെ ഇന്ത്യ-സൗദി ഹജ്ജ് കരാറിൽ ഒപ്പുവെക്കും.
ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,025 തീർഥാടകരായി നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. അതിെൻറ കൂടെ 10,000 അധിക ക്വാട്ട സർക്കാർ തേടുന്നുണ്ട്. ഈ വർഷം അനുവദിക്കുന്ന ആകെ ക്വാട്ടയിൽ 70 ശതമാനം ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമായി വീതിക്കും. കഴിഞ്ഞ വർഷം ഇത് 80:20 എന്ന അനുപാതത്തിലായിരുന്നു.
സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ ജാസറുമായും മന്ത്രി കിരൺ റിജിജു കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കാർക്കുള്ള ഹജ്ജ് വിമാന സർവിസുകളെക്കുറിച്ചും തീർഥാടനവുമായി ബന്ധപ്പെട്ട ബസ്, ട്രെയിൻ സർവിസുകളെക്കുറിച്ചും അദ്ദേഹവുമായി ചർച്ച നടത്തും. ഇന്ത്യൻ തീർഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫിസ് അടക്കമുള്ള സൗകര്യങ്ങൾ അദ്ദേഹം സന്ദർശിക്കും.
ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്ക് ഇന്ത്യൻ തീർഥാടകർക്കുള്ള ഹറമൈൻ ട്രെയിൻ സർവിസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി പരിശോധിക്കും.
മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിെൻറ ഉപദേഷ്ടാവുമായ അമീർ ഖാലിദ് അൽഫൈസൽ, മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ എന്നിവരെയും മന്ത്രി കിരൺ റിജിജു സന്ദർശിക്കും. മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.