ഇരു ഹറമുകളിലെ ആദ്യ തറാവീഹ് നമസ്കാരത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു
text_fieldsമദീന മസ്ജിദുന്നബവിയിൽ നടന്ന ഈ വർഷത്തെ ആദ്യ തറാവീഹ് നമസ്കാരം
ജിദ്ദ: ഇരു ഹറമുകളിൽ നടന്ന ആദ്യ തറാവീഹ് നമസ്കാരത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു. കോവിഡാനന്തരം പൂർണ ശേഷിയിൽ ആളുകളെ സ്വീകരിച്ചുള്ള റമദാനിലെ ആദ്യത്തെ തറാവീഹ് നമസ്കാരവേളയിൽ ഇരു ഹറമുകളുടെ അകവും മുറ്റങ്ങളും മേൽകൂരയും നിറഞ്ഞു കവിഞ്ഞു. മാസപ്പിറവി കണ്ട പ്രഖ്യാപനം വന്നതോടെ ഹറമിലെ ഇശാ നമസ്കാരത്തിലും തുടർന്നുള്ള തറാവീഹ് നമസ്കാരത്തിലും പങ്കെടുക്കാൻ പരിസര പ്രദേശങ്ങളിൽ നിന്ന് ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.
തിരക്ക് കണക്കിലെടുത്ത് ഇരുഹറം കാര്യാലയം എല്ലാവിധ ഒരുക്കങ്ങളും നേരത്തെ പൂർത്തിയാക്കിയിരുന്നു. മുഴുവൻ കവാടങ്ങളും തുറന്നിരുന്നു. ശുചീകരണത്തിനായി കൂടുതൽ തൊഴിലാളികളെ നിയോഗിച്ചിരുന്നു. അണുമുക്തമാക്കുന്നതിനായി റോബോർട്ടുകളും ഒരുക്കിയിരുന്നു.
മക്ക മസ്ജിദുൽ ഹറാമിൽ നിന്നുള്ള തറാവീഹ് നമസ്കാരം
സുരക്ഷ, ആരോഗ്യം, ആംബുലൻസ്, ട്രാഫിക് തുടങ്ങിയ വകുപ്പുകളും സേവനത്തിനായി രംഗത്തുണ്ടായിരുന്നു. മദീനയിലെ മസ്ജിദുന്നബവിയിലും ആദ്യ തറാവീഹ് നമസ്കാരത്തിന് സന്ദർശകരടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്. തറാവീഹ് നമസ്കാരത്തിന് ശൈഖ് അഹ്മദ് ബിൻ ത്വാലിബ്, ശൈഖ് സ്വലാഹ് അൽബദീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

