കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി ജുബൈലിൽ മരിച്ചു
text_fieldsജുബൈൽ (സൗദി): കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ജുബൈലിൽ മരിച്ചു. ഇസ്മാഇൗൽ അബൂദാവൂദ് കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ ഏരിയ മാനേജരായ ഫറോക്ക് കടലുണ്ടി മണ്ണൂർ പാലക്കോട് വീട്ടിൽ അബ്ദുൽ അസീസ് മണ്ണൂർ (53) ആണ് വെള്ളിയാഴ്‌ച ഉച്ചക്ക് മരിച്ചത്. ഒരാഴ്ചയായി ജുബൈൽ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
രണ്ടാഴ്ച മുമ്പ് കമ്പനി ആവശ്യാർഥം മറ്റൊരു ജീവനക്കാരനുമായി ഒരു വാഹനത്തിൽ ഖഫ്ജിയിൽ പോയി വന്നിരുന്നു. യമനി പൗരനായ സഹയാത്രികന് കോവിഡ് ബാധിച്ച വിവരം അബ്ദുൽ അസീസ് വൈകിയാണ് അറിഞ്ഞത്. രോഗം ബാധിച്ചു ചികിത്സയിൽ തുടരുന്നതിനിടെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട് അബ്ദുൽ അസീസ് കുഴഞ്ഞു വീഴുകയായിരുന്നു. മുവാസത്ത് ആശുപത്രി വെൻറിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട അബ്ദുൽ അസീസിെൻറ നില വ്യാഴാഴ്ച അൽപം ഭേദപ്പെടുകയും മരുന്നുകളോട് നല്ല നിലയിൽ പ്രതികരിക്കുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച നില വഷളാവുകയാണുണ്ടായത്.
സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി അംഗവും ജുബൈൽ വൈസ് പ്രസിഡൻറുമായിരുന്ന അബ്ദുൽ അസീസിെൻറ മരണം പ്രവാസിസമൂഹത്തെ ഏറെ ദുഃഖത്തിലാഴ്ത്തി. ഭാര്യ ജൂബി, മകൾ സന മറിയം എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ എൻജിനീയറിങ് വിദ്യാർഥി റസീൻ അബ്ദുൽ അസീസ് ചെന്നൈയിൽ പഠിക്കുന്നു.
ഐ.സി.എഫ് ജുബൈൽ ഘടകം ഭാരവാഹി മുഹമ്മദ് ഷെറീഫിന്‍റെ സഹോദരനാണ്. പിതാവ്: മണ്ണൂർ വടക്കുമ്പാട് പുത്തൻപീടിയേക്കൽ വലിയകത്ത് പരേതനായ സിയാലിക്കോയ ഹാജി. മാതാവ്: മറിയം. മറ്റ് സഹോദരങ്ങൾ: മുഹമ്മദ് അലിയസ് ബാവ, അബ്ദുൽ ലത്വീഫ്, ബഷീർ അഹമ്മദ്, അബ്ദുൽ ഹമീദ്, ബീഫാത്വിമ, ആമിന ബീവി, സലീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.