സുഹൃത്തിന് വേണ്ടി മരുന്ന് കൊണ്ടുവന്ന് ജയിലിലായി; മലയാളി ഉംറ തീർഥാടകൻ മോചിതനായത് നാലര മാസത്തിനു ശേഷം
text_fieldsമുസ്തഫ
മക്ക: ഉംറക്ക് വന്നപ്പോൾ സുഹൃത്തിന് വേണ്ടി മരുന്ന് കൊണ്ടുവന്നതിന് പിടിയിലായ മലയാളി നാലു മാസത്തെ ജയിൽവാസത്തിനും ഏഴര മാസത്തെ നിയമക്കുരുക്കിനും ശേഷം നാട്ടിലേക്ക് മടങ്ങി. മലപ്പുറം അരീക്കോട് സ്വദേശി മുസ്തഫ പാമ്പൊടനാണ് ഈ ദുർവിധി അനുഭവിക്കേണ്ടിവന്നത്. ഭാര്യയും രണ്ടു മക്കളുമൊന്നിച്ച് കഴിഞ്ഞ വർഷം ജൂലൈ 24 നാണ് സ്വകാര്യ ഉംറ ഗ്രൂപ്പിന് കീഴിൽ കോഴിക്കോട് നിന്ന് പുറപ്പെട്ടത്.
ജിദ്ദയിൽ വിമാനം ഇറങ്ങിയപ്പോൾ സംശയം തോന്നിയ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. അളവിൽ കൂടുതൽ മരുന്നുകൾ കൈവശം കണ്ടെത്തിയ കസ്റ്റംസ് മുസ്തഫയെയും കുടുംബത്തെയും ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി. അറബി ഭാഷാപ്രശ്നം ഉണ്ടായതിനാൽ തങ്ങളുടെ കുറ്റം എന്തെന്ന് മുസ്തഫക്ക് മനസിലായില്ല. മക്കയിലെ ഷറായ ജയിലിലേക്കാണ് മാറ്റിയത്. മലയാളി പരിഭാഷകന്റെ സഹായത്തോടെ നടന്ന നീണ്ട ചോദ്യം ചെയ്യലിലാണ് മുസ്തഫക്ക് കാര്യം പിടികിട്ടുന്നത്. മരുന്ന് സുഹൃത്തിനുള്ളതാണെന്ന് അധികൃതർക്ക് മുമ്പിൽ വെളിപ്പെടുത്തി. ആ സുഹൃത്തിനെയും പൊലീസ് പിടികൂടിയിരുന്നു. രാജ്യത്ത് വിതരണം ചെയ്യാൻ കർശന നിയന്ത്രണമുള്ള മരുന്ന് അധിക അളവിൽ കൊണ്ടുവന്നതായിരുന്നു കേസിനാസ്പദമായത്. കുറ്റം കണ്ടെത്തിയതോടെ 15 ദിവസത്തിന് ശേഷം മുസ്തഫയെയും സുഹൃത്തിനെയും ശുമൈസി ജയിലിലെ മയക്കുമരുന്ന് വിഭാഗം സെല്ലിലേക്ക് മാറ്റി.
മക്കയിലെ സുഹൃത്തുക്കളോടൊപ്പം
നാട്ടുകാരനും മക്കയിലെ ബിസിനസുകാരനുമായ സുബൈറിന്റെ ഇടപെടലിനെ തുടർന്ന് മുസ്തഫയുടെ ഭാര്യയെയും മക്കളെയും രണ്ടുദിവസത്തിന് ശേഷം മക്ക ഷറായ ജയിലിൽനിന്ന് വിട്ടയച്ചു. ഇവരെ പിന്നീട് നാട്ടിലേക്ക് കയറ്റിവിട്ടു. എന്നാൽ മുസ്തഫ നാലര മാസവും ജയിലിൽ കിടന്നു. അതോടൊപ്പം നടന്ന നിയമനടപടികൾക്കൊടുവിൽ മുസ്തഫക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായി.
അയൽവാസി മക്കയിലെ സുഹൃത്തിനെ ഏൽപ്പിക്കാൻ നൽകിയതായിരുന്നു മരുന്ന്. പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ന്യൂറോപതിക് വേദന സംഹാരിയായ ഗാബപൻറിൻ (Gabapentin) എന്ന 180 ഗുളികകളാണ് കവറിലാക്കി കൊടുത്തത്. സുഹൃത്തായതിനാൽ കവറിലുള്ളത് എന്താണെന്ന് നൊക്കാതെ തന്നെ ബാഗിനുള്ളിൽ വെച്ച് കൊണ്ടുവരുകയായിരുന്നു. എന്താണ് കൊണ്ടുവന്നതെന്ന് പോലും മുസ്തഫക്ക് അറിയില്ലായിരുന്നു. സൗദിയിലേക്കുള്ള ആദ്യ യാത്രയായതിനാൽ പരിചയക്കുറവും വിനയായി.മരുന്നിനൊപ്പം മഞ്ചേരി സ്വകാര്യ ആശുപത്രിയിൽനിന്നും നൽകിയ പ്രിസ്ക്രിപ്ഷനുണ്ടായിരുന്നെങ്കിലും സൗദി ഡ്രഗ് കൺട്രോൾ വിഭാഗം പരിഗണിച്ചില്ല. സൗദിയിൽ നിരോധിക്കപ്പെട്ടതല്ലെങ്കിലും മയക്കുമരുന്നിന് അടിമയായവരും മറ്റും ലഹരിക്കായി ഉപയോഗിക്കുന്നതായതിനാൽ വിതരണത്തിന് കർശന നിയന്ത്രണമുണ്ട്. സൗദിയിലെ ഡോക്ടർമാരുടെ അംഗീകൃത പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രം വളരെ പരിമിതമായ അളവിൽ മാത്രം കൈവെക്കാനും കൊണ്ടുവരാനും അനുവാദമുള്ള മരുന്നാണിത്.നാലര മാസത്തിന് ശേഷം പുറത്തിറങ്ങിയെങ്കിലും നിയമകുരുക്കുകൾ പൂർണമായി അഴിയാൻ വീണ്ടും ഏഴര മാസം കാത്തിരിക്കേണ്ടി വന്നു. അതിനിടയിൽ ഉംറ വിസയുടെ കാലാവധി അവസാനിച്ചു. ഈ സമയത്ത് മക്കയിലെ സുഹൃത്തിന്റെ കൂടെയാണ് മുസ്തഫ താമസിച്ചിരുന്നത്. നാട്ടിൽ ചെറുജോലികൾ ചെയ്തായിരുന്നു മുസ്തഫ കുടുംബം പോറ്റിയിരുന്നത്. ഒരുവർഷം വരുമാനം നിലച്ചതോടെ കുടുംബവും പ്രയാസത്തിലായി. ഒപ്പമുള്ള സുഹൃത്തുക്കളുടെ സഹായമാണ് എല്ലാത്തിനും തുണയായത്. നിയമനടപടികൾക്ക് ശേഷം ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി കഴിഞ്ഞ ദിവസം മുസ്തഫ നാട്ടിലേക്ക് മടങ്ങി. മക്കയിലെ മുസ്തഫയുടെ അയൽവാസിയായ സുബൈർ, സുഹൃത്ത് പാനൂർ ഹോട്ടൽ ഉടമ ഷംഷീർ, അഷ്റഫ് എന്നിവരാണ് നിയമനടപടികൾ പൂർത്തിയാക്കാനും മറ്റും സഹായിച്ചത്.
സുഹൃത്തിനും കിട്ടി ശിക്ഷ
മുസ്തഫ ആർക്കുവേണ്ടിയാണോ മരുന്ന് കൊണ്ടുവന്നത് അയാൾക്കും കിട്ടി ശിക്ഷ. ജയിൽവാസവും മറ്റു നിയമനടപടികളും നേരിടുന്നു. മുസ്തഫ അറസ്റ്റിലായ ഉടനെ മരുന്ന് സ്വീകരിക്കേണ്ട മലപ്പുറം വെള്ളുവമ്പ്രം സ്വദേശിയെയും അധികൃതർ പിടികൂടി ജയിലിലടക്കുകയായിരുന്നു. മക്കയിൽ ജോലിചെയ്യുന്ന ഇയാൾക്കുവേണ്ടിയാണ് വേദനസംഹാരി ഗുളികകൾ മുസ്തഫ കൊണ്ടുവന്നത്. ആറു മാസം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ ഒമ്പതു മാസം വരെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. നാട്ടിലയക്കാനുള്ള നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ നിലവിൽ മക്കയിൽ കഴിയുകയാണ്. നിയമനടപടികൾ പൂർത്തിയാകുന്ന മുറക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും.
മരുന്ന് കൊണ്ടുവരുമ്പോൾ ജാഗ്രതൈ
രാജ്യത്തിന് പുറത്തുനിന്നുള്ള പല മരുന്നുകളും സൗദിയിൽ നിരോധിത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ചില മരുന്നുകൾ നിരോധിച്ചിട്ടില്ലെങ്കിലും അളവിൽ കൂടുതൽ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ട്. ചില ഇന്ത്യൻ മരുന്നുകൾ കൊണ്ടുവരുന്നതിന് സൗദിയിലെ ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷനോ ശിപാർശയോ ആവശ്യമാണ്. ഇതറിയാതെ വിവിധ മരുന്നുകൾ പ്രവാസികൾ സൗദിയിൽ കൊണ്ടുവരുന്നത് സൂക്ഷിക്കണമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. മരുന്ന് സ്വീകരിക്കേണ്ട സുഹൃത്ത് നേരിട്ട് വന്നു കാര്യങ്ങൾ വ്യക്തമാക്കിയത് കൊണ്ട് മാത്രമാണ് മുസ്തഫക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായത്. മയക്കുമരുന്ന് ഗണത്തിൽ ഉൾപ്പെടുത്തിയ മരുന്നുകൾ സൗദിയിലേക്ക് കടത്തി പിടിക്കപ്പെട്ടാൽ വധശിക്ഷ വരെ കിട്ടിയേക്കാം. ഉംറക്കോ സന്ദർശനത്തിനോ വരുന്നവർ മാത്രമല്ല, തൊഴിൽ വിസയിലുള്ളവരും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

