മരുന്നും ഡോക്ടറുടെ ‘കുത്തിവരയലും’
text_fieldsആയുസ്സിൽ ഒരു തവണയെങ്കിലും ഡോക്ടറെ കാണാത്ത ആരും ഈ ഭൂമിയിലുണ്ടാവില്ല. ഇന്ന് സാധാരണ ഒരു ജലദോഷം അതല്ലെങ്കിൽ തുമ്മൽ, പനി ഏതു ചെറിയ അസുഖങ്ങൾക്കുപോലും ഡോക്ടറെകാണുക എന്നുള്ള രീതിയിലേക്ക് മനുഷ്യർ മാറിയിരിക്കുന്നു. അതുതെറ്റായ പ്രവണതയാണ് എന്നല്ല പറഞ്ഞുവരുന്നത്, മറിച്ച് മനുഷ്യന് രോഗത്തോടും അവന്റെ ആരോഗ്യത്തോടുമുള്ള സമീപനരീതിയിൽ മാറ്റം വന്നിരിക്കുന്നു. പണ്ട് നമ്മൾ ഏതൊരു അസുഖത്തിനും ഒരു ഡോക്ടറെയാണ് കണ്ടിരുന്നതെങ്കിൽ ഇന്ന് ശരീരത്തിന്റെ ഓരോ ഭാഗങ്ങളെയും സ്പെഷലൈസ് ചെയ്യുന്ന ഡോക്ടർമാർ നമ്മുടെ നാട്ടിലുണ്ട്.
വൈദ്യശാസ്ത്രം മാത്രമല്ല ആധുനികലോകം മുഴുവൻ സാങ്കേതിക വിദ്യയുടെ പുതിയ തലങ്ങൾ കണ്ടെത്തിയപ്പോഴും നമ്മുടെ നാട്ടിലെ ഡോക്ടർമാരുടെ മരുന്ന് കുറിപ്പടിയിലെ എഴുത്തുശൈലിക്ക് മാത്രം മാറ്റമില്ല. ഡോക്ടർ കുറിച്ചുതന്നത് തന്നെയാണോ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും നമ്മുടെ കൈയ്യിൽ കിട്ടിയതെന്ന് പരിശോധിക്കാൻ യാതൊരു സംവിധാനവുമില്ലെന്നതാണ് യാഥാർഥ്യം. ഇന്ത്യയെക്കാൾ ദരിദ്രമായ രാജ്യങ്ങളിലടക്കം കമ്പ്യൂട്ടറൈസ്ഡ് പ്രിസ്ക്രിപ്ഷൻ നിലവിൽ വന്നിട്ടും ഇന്ത്യയിൽ പ്രത്യേകിച്ച് നമ്മുടെ സാക്ഷര കേരളത്തിൽ പോലും ഡോക്ടർമാരുടെ ‘കുത്തിവരയലി’ന് മാറ്റമില്ല.
ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ ഷോപ്പുകളിലും ആശുപത്രി ഫാർമസികളിലുമുള്ളവർ രോഗികൾക്കു മരുന്നുകളെടുത്തു നൽകുന്നത്. മതിയായ യോഗ്യതയില്ലാതെ സെയിൽസ്മാനായി കയറിനിൽക്കുന്നവരാവും അധികവും. അവർക്ക് ഡോക്ടർമാരുടെ ‘കുത്തിവരയൽ’ കണ്ടാൽ എന്താണ് മനസിലാവുക? ഒരു ഊഹത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ രോഗിയോട് അസുഖ വിവരം ചോദിച്ചുമനസ്സിലാക്കിയോ മരുന്നുകളെടുത്തുകൊടുക്കുന്ന അപകടകരമായ പ്രവണതയാണ് നിലവിലുള്ളത്. കുത്തിവരയൽ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ ഈ മരുന്നുകളിവിടെ ഇല്ലായെന്ന് പറഞ്ഞ് കൈയ്യൊഴിയുകയും ചെയ്യും.
മരുന്നുകൾ ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ തന്നെ പ്രിസ്ക്രിപ്ഷനിൽ എഴുതണമെന്നും രോഗിയുടെ രോഗവിവരങ്ങൾ ‘ഡയഗ്നോസിസ് ഡീറ്റെയിൽസ്’ മുകളിൽ കുറിച്ചിരിക്കണമെന്നുമാണ് സർക്കാരിന്റെ മാർഗനിർദേശം. കേരളത്തിലെ ഒട്ടുമിക്ക ആളുകൾക്കും ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാം. ഡോക്ടർമാർ കൃത്യതയോടെ സർക്കാർ നിർദേശം പാലിച്ച് ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ മരുന്നുകൾ കുറിക്കുകയാണെങ്കിൽ ഈ പറയുന്ന പ്രശ്നങ്ങളൊന്നുമുണ്ടാവില്ല. കൃത്യമായ മരുന്നുകൾ തന്നെയാണോ മെഡിക്കൽ ഷോപ്പിൽ നിന്ന് കിട്ടുന്നതെന്ന് ഒത്തു നോക്കാൻ രോഗികൾക്ക് കഴിയും.
നിലവിലെ സാഹചര്യത്തിൽ ഏതൊരു ഡോക്ടറുടെയും വീടിനുമുമ്പിലോ അതല്ലെങ്കിൽ അവർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നയിടങ്ങളിലോ ഫാർമസിയും ലാബും ഉണ്ടാവും. ആ ഡോക്ടർ കുറിക്കുന്ന മരുന്നുകളുടെ പേരുകൾ ആ മെഡിക്കല് ഷോപ്പിലെ ആളുകളൊഴികെ ലോകത്ത് മറ്റൊരാൾക്കും വായിക്കാൻ കഴിയാത്ത നിലയിലായിരിക്കും. ആ ഷോപ്പിൽനിന്ന് മരുന്ന് കിട്ടിയില്ലെങ്കിൽ വേറെവിടെ കറങ്ങിയാലും അതു ലഭിക്കില്ല.
അടുത്തകാലത്ത് അറിഞ്ഞ ഒരു സംഭവമാണ്. മണ്ണാർക്കാട് ആര്യമ്പാവ് എന്ന സ്ഥലത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറെ കാണിച്ച രോഗി മരുന്ന് കുറിപ്പടിയുമായി മണ്ണാർക്കാട് മുഴുവൻ അലഞ്ഞിട്ടും ഒടുവിൽ പെരിന്തൽമണ്ണയിലെത്തി അന്വേഷിച്ചിട്ടും മരുന്നുകിട്ടിയില്ല.
പാലക്കാട് ജില്ലയിലെ ഒരു രോഗി നൂറിൽപരം മെഡിക്കൽ ഷോപ്പുകളിൽ ഒരു ഡോക്ടർ കുറിച്ച മരുന്നുതേടികറങ്ങിനടന്ന റിപ്പോർട്ട് ചാനലിൽ കണ്ടു. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ കൃത്യമായി വായിച്ചെടുക്കാൻ കഴിയാത്തതിനെതുടർന്ന് മരുന്നുകൾ മാറിക്കൊടുത്ത അവസ്ഥയിൽ രോഗികൾക്ക് അപകടങ്ങൾ സംഭവിച്ച ഒട്ടനവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല പലപ്പോഴും മെഡിക്കൽ ഷോപ്പുകളിൽ, ഹോസ്പിറ്റൽ ഫാർമസികളിൽ എല്ലാം അയോഗ്യരായിട്ടുള്ള (ഫാർമസിയിൽ ഡിപ്ലോമയോ ഡിഗ്രിയോ പോലും ഇല്ലാത്ത) ആളുകളാണ് മരുന്നുകൾ കൈകാര്യം ചെയ്യുന്നതെന്നുള്ളതാണ് ദുഖകരമായ അവസ്ഥ.
എത്ര വലിയ പേരും പെരുമയുമുള്ള ഡോക്ടർമാരായാലും എഴുതിയ മരുന്ന് തന്നെയാണ് മരുന്നുകടകളിൽ നിന്നും ലഭിച്ചതെന്ന് ഉറപ്പുവരുത്തേണ്ടത് രോഗികളുടെ ബാധ്യതയായി മാറിയിരിക്കുകയാണ്. അത് മരുന്ന് വാങ്ങുന്ന ഷോപ്പിലുള്ള ‘ഫാർമസിസ്റ്റ്’ ആയ ആളോട് ചോദിച്ചു മനസ്സിലാക്കണം. ആരോഗ്യംസംരക്ഷണത്തിനായി മുടക്കുന്ന പണം എല്ലാ അർഥത്തിലും ഉപയോഗപ്പെടണമെങ്കിൽ ഈ കാര്യത്തിൽ ആളുകൾ ജാഗരൂകരായിരിക്കണം.
ഡോക്ടർ കുറിക്കുന്ന മരുന്ന് ശരിയായ അളവിൽ, ശരിയായ നേരത്ത്, കഴിക്കേണ്ട രീതിയിൽ കഴിച്ചെങ്കിൽ മാത്രമേ പ്രയോജനകരമാവൂ.
മറ്റൊരു പ്രധാനപ്പെട്ട കാര്യം എത്ര ദിവസത്തേക്കാണോ ഡോക്ടർ കുറിച്ചിരിക്കുന്നത് അത്രയും ദിവസംതന്നെ കഴിക്കണം. മരുന്നുകളുടെ ഉപയോഗം വളരെ വ്യക്തമായി പറഞ്ഞുതരാൻ ഫാർമസിസ്റ്റിനോട് ആവശ്യപ്പെടണം. ഡോക്ടറുടെ കുറിപ്പടിവെച്ചുകൊണ്ട് ലഭിച്ച മരുന്നുകൾ ഒത്തു നോക്കുകയും ചെയ്യണം. ‘നിങ്ങളുടെ ആരോഗ്യം നിങ്ങളുടേത് മാത്രമാണ്...’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.