വിപത്താണ് ആ അനൗദ്യോഗിക വാക്ക്
text_fieldsഇസ്ലാം പേടിയുള്ള ചില ആളുകളുടെ കണ്ടെത്തലാണ് ലവ് ജിഹാദ് എന്ന വാക്ക്. ലവ് എന്നാൽ ഇംഗ്ലീഷും ജിഹാദ് എന്നാൽ അറബിയുമാണെന്നിരിക്കെ ഇത് കൂട്ടിയോജിപ്പിച്ച് ഒരു സമുദായത്തെ വേട്ടയാടാനുണ്ടാക്കിയ ആയുധമാണിത്. ഉണ്ടാക്കിയവരുടെ ലക്ഷ്യ പൂർത്തീകരണത്തിന് വെമ്പൽകൊള്ളുന്നത് പി.സി. ജോർജ് എന്ന മുതിർന്ന രാഷ്ട്രീയനേതാവാണെന്നതാണ് ഏറ്റവും ഖേദകരം. മറ്റൊരു പക്ഷത്തായിരുന്നപ്പോൾ ഖുർആൻ വചനങ്ങളും മറ്റുമായി ജനങ്ങളുടെ കൈയടി നേടിയിരുന്ന ഇയാൾ ചില രാഷ്ട്രീയ സാഹചര്യത്താൽ മറ്റൊരു കൂട്ടരോടൊപ്പം ചേർന്ന് ഇടക്കിടെ വർഗീയവിഷം ചീറ്റുമ്പോൾ കേസെടുക്കാൻ പോലും താമസം നേരിടുന്ന അവസ്ഥ ഭയാനകമാണ്.
പ്രമുഖ ചാനലുകളിലും മറ്റു ചടങ്ങുകളിലും പങ്കെടുത്ത് ഒരു സമുദായത്തിനെതിരെ എന്തും പറയാനുള്ള ലൈസൻസുണ്ടെന്ന ധൈര്യം നൽകുന്നത് നിയമങ്ങളിലെ അക്ഷരപോരായ്മകൾ കൊണ്ടല്ല, മറിച്ച് ഭരണ സിരാകേന്ദ്രങ്ങളിലെ പിടിപാട് കൊണ്ടാണെന്ന് ഏവർക്കും ബോധ്യമാണ്. യഥാർഥത്തിൽ അയാൾ ഉന്നം വെക്കുന്നത് കേരളത്തിൽ നടക്കുന്ന മിശ്രവിവാഹങ്ങളെ കുറിച്ചല്ല എന്ന് വ്യക്തമാണ്.
അങ്ങനെയാണെങ്കിൽ സ്വന്തം മകൻ മറ്റൊരു മതത്തിലെ പെണ്ണിനെ സ്നേഹിച്ച് തങ്ങളുടെ മതത്തിലേക്ക് പരിവർത്തനം നടത്തില്ലല്ലോ. ഇവിടെ പ്രശ്നം തികഞ്ഞ ഇസ് ലാമോ ഫോബിയ തന്നെയാണ്. അതിന് പിന്നിൽനിന്നും ചൂട്ടുപിടിക്കാനും സഹായിക്കാനും ഒരു വലിയ കൂട്ടം തന്നെയുണ്ട് എന്ന് മനസ്സിലാക്കി വളരെ ശ്രദ്ധയോടെ കേരളക്കര ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.
വാർത്തയിൽ നിറഞ്ഞുനിൽക്കാനുള്ള ഒരു ശ്രമമാണ് ഈ നേതാവിനെന്ന് കരുതി മാറി നിന്നാൽ വലിയ വിപത്താണ് വരാനിരിക്കുന്നതെന്ന് ഓർക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.