സൗദിയിൽ ആയുർദൈർഘ്യം 79.7 വയസായി വർധിച്ചു; റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവ്
text_fieldsസൗദി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജൽ
റിയാദ്: സൗദി അറേബ്യയുടെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽജലാജൽ. രാജ്യത്തെ ശരാശരി ആയുർദൈർഘ്യം 79.7 വർഷമായി ഉയർന്നതായും റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പരിവർത്തന പദ്ധതിയുടെ പുതിയ ഘട്ടത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.
ആയുർദൈർഘ്യം 2016-ൽ 74 വർഷമായിരുന്നത് ഇപ്പോൾ 79.7 വർഷമായി ഉയർന്നു. റോഡ് അപകടങ്ങൾ 60 ശതമാനമായി കുറഞ്ഞു. പകർച്ചവ്യാധികൾ 50 ശതമാനവും കുറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ 40 ശതമാണ് കുറവ്. പലതരത്തിൽ പരിക്കുകളേക്കുന്ന കേസുകൾ 30 ശതമാനമായും കുറഞ്ഞു.
‘ആരോഗ്യ പരിവർത്തന പദ്ധതികളിലൂടെ ഒരു പൗരൻ രോഗാവസ്ഥയിൽ കഴിയേണ്ടി വരുന്ന ശരാശരി കാലയളവിൽ മൂന്ന് വർഷത്തെ കുറവുണ്ടാക്കാൻ സാധിച്ചു. ഇത് പ്രതിരോധ ആരോഗ്യ മേഖലയിലെ വലിയ വിജയമാണ്’ -ആരോഗ്യ മന്ത്രി വ്യക്തമാക്കി. സൗദിയിലെ ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി ‘ഹെൽത്ത് ഹോൾഡിങ് കമ്പനി’യുടെ പ്രവർത്തനം വിപുലീകരിച്ചു.
രാജ്യത്തെ ആരോഗ്യ ക്ലസ്റ്ററുകളുടെ 15 ശതമാനത്തെ പ്രതിനിധീകരിക്കുന്ന മൂന്ന് ക്ലസ്റ്ററുകൾ (62,000 ജീവനക്കാർ ഉൾപ്പെടെ) ഹെൽത്ത് ഹോൾഡിങ് കമ്പനിക്ക് കീഴിലേക്ക് മാറ്റി. പരമ്പരാഗത രീതിയിൽ നിന്ന് മാറി കൂടുതൽ വഴക്കമുള്ളതും സുസ്ഥിരവുമായ ഭരണനിർവഹണം ഉറപ്പാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
2027 അവസാനത്തോടെ രാജ്യത്തെ മുഴുവൻ ആരോഗ്യ ക്ലസ്റ്ററുകളുടെയും കൈമാറ്റം പൂർത്തിയാക്കും. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഏകോപിത ശ്രമഫലമായാണ് ഈ നേട്ടങ്ങൾ കൈവരിച്ചതെന്നും ഉയർന്ന ഗുണനിലവാരമുള്ള സേവനം പൗരന്മാർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

