പ്രവാസികളുടെ സൗദിയിലുള്ള കുടുംബാംഗങ്ങളുടെ ലെവി പുനഃപരിശോധിക്കും -ധനമന്ത്രി
text_fieldsറിയാദ്: രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ ആശ്രിതർക്കുള്ള ലെവി പുനഃപരിശോധിക്കുന്ന കാര്യം പഠിച്ചുവരികയാണെന്ന് സൗദി അറേബ്യയുടെ ധനമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ പറഞ്ഞു. കഴിവും ഉയർന്ന യോഗ്യതയുമുള്ള ആളുകളെ സൗദിയിൽ പിടിച്ചുനിർത്താനാണ് സകുടുംബം രാജ്യത്തിനുള്ളിൽ സ്ഥിരതാമസമാക്കാൻ സൗകര്യത്തിന് ലെവി ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചാനൽ 18 (തമാനിയ)യിലെ ‘സോക്രട്ടീസ് പോഡ്കാസ്റ്റ്’ എന്ന പരിപാടിക്ക് അനുവദിച്ച ദീർഘ അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
സർക്കാർ നൽകുന്ന സബ്‌സിഡി സേവനങ്ങൾ ഏകദേശം 20 ലക്ഷത്തോളം ആളുകൾ ഉപയോഗിക്കുന്നതായുള്ള അന്നത്തെ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് 2017ൽ ലെവി ഏർപ്പെടുത്തിയത്. വെള്ളം, വൈദ്യുതി മുതലായവക്ക് നൽകുന്ന സബ്‌സിഡികളിൽനിന്ന് പ്രയോജനം നേടാൻ ആശ്രിതർക്ക് ലെവി ഏർപ്പെടുത്തൽ അനിവാര്യമായിരുന്നു. എന്നാൽ ചരക്കുകളുടെ സബ്‌സിഡികൾ എടുത്തുകളഞ്ഞതിനും ‘സിറ്റിസൺ അകൗണ്ട്’ ആരംഭിച്ചതിനും ശേഷം ഇപ്പോൾ സമവാക്യം മാറാൻ തുടങ്ങിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിലെ സാമ്പത്തിക പരിഷ്കാരങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ ഞങ്ങൾക്ക് കാത്തിരിക്കാൻ കഴിയുമായിരുന്നില്ല. പൊതുധനകാര്യം നിയന്ത്രിക്കുന്നതിനും കമ്മി കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിൽ വിവിധ നല്ല ഫലങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയാണ് മൂല്യവർധിത നികുതി (വാറ്റ്) ചുമത്തൽ, അലവൻസുകൾ നിർത്തലാക്കൽ, വിദേശികളുടെ ആശ്രിതർക്ക് പ്രതിമാസ ഫീസ് (ലെവി) ചുമത്തൽ തുടങ്ങിയ ബുദ്ധിമുട്ടുള്ള പല സാമ്പത്തിക തീരുമാനങ്ങളും 2016-ൽ എടുക്കേണ്ടിവന്നത്.
എന്നാൽ മൂല്യവർധിത നികുതിയുടെ കാര്യത്തിൽ ഒരു പുനർവിചിന്തനത്തിന് പറ്റിയ സമയമായെന്ന് ഞാൻ കരുതുന്നില്ലെന്നും അഭിമുഖത്തിനിടെ ധനകാര്യ മന്ത്രി വ്യക്തമാക്കി. മൂല്യവർധിത നികുതി ഏർപ്പെടുത്തുന്നത് പ്രയാസകരമായ സമയത്താണ്. പൊതുധനകാര്യങ്ങളും കരുതൽ ധനവും ഇടത്തരം, ദീർഘകാലാടിസ്ഥാനത്തിൽ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. അതോടൊപ്പം ഗൾഫിലെ മൊത്തം സാമ്പത്തിക നയങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു തീരുമാനവുമായിരുന്നു.
മൂല്യവർധിത നികുതിക്ക് പോസിറ്റീവ് വശങ്ങളുണ്ടെന്നും എന്നാൽ ഇത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എണ്ണ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ, അനിയന്ത്രിതമായ പണപ്പെരുപ്പം, ആഗോള തലത്തിലുള്ള ഭൗമരാഷ്ട്രീയ പ്രക്ഷുബ്ധത എന്നിവയുടെ അടിസ്ഥാനത്തിൽ ആഗോള സാമ്പത്തിക സ്ഥിതി അസ്ഥിരമാണെന്നും മന്ത്രി സൂചിപ്പിച്ചു. ‘സോക്രട്ടീസ് പോഡ്കാസ്റ്റ്’ ചാനലിെൻറ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ എപ്പിസോഡായിരുന്നു സൗദി ധനമന്ത്രിയുമായുള്ള അഭിമുഖം.
‘സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങൾക്ക് പിന്നിൽ’ എന്ന വിഷയത്തിൽ നടന്ന അഭിമുഖത്തിൽ 2015 മുതലുള്ള സൗദി സാമ്പത്തിക മേഖലയിലെ പരിവർത്തന യാത്ര മന്ത്രി വിശദീകരിച്ചു. ഈ കാലത്തിനിടയിൽ എടുത്ത ലെവി, വാറ്റ് തുടങ്ങിയ സുപ്രധാന സാമ്പത്തിക തീരുമാനങ്ങളെ കുറിച്ചെല്ലാം വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.