വികസനവും സാമൂഹികനീതിയും ഉറപ്പാക്കാൻ ഇടതുസർക്കാർ തുടരണം: നവയുഗം
text_fieldsദമ്മാം: കേരളത്തിെൻറ വികസന നേട്ടങ്ങളും സാമൂഹിക നീതിയും സംരക്ഷിക്കാനും ശക്തിപ്പെടുത്താനും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയെ വിജയിപ്പിക്കണമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അഭ്യർഥിച്ചു. കഴിഞ്ഞ 10 വർഷമായി വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക സുരക്ഷാ പദ്ധതികൾ, തൊഴിലവസരങ്ങൾ എന്നീ മേഖലകളിൽ കേരളത്തെ മുന്നോട്ട് നയിക്കുന്നതിൽ ഇടതുസർക്കാറുകൾ വഹിച്ച പങ്ക് അഭിനന്ദനാർഹമാണെന്ന് നവയുഗം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കോവിഡ് കാലത്ത് പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചതും, മടങ്ങിവന്നവർക്കായി എൻ.ഡി.പി.ആർ.ഇ.എം പോലുള്ള പുനരധിവാസ പദ്ധതികളും നിക്ഷേപ സാധ്യതകളും ഒരുക്കിയതും ഇതിെൻറ ഉദാഹരണങ്ങളാണ്.
പ്രവാസി ക്ഷേമനിധി പെൻഷൻ 2016-ൽ ഉണ്ടായിരുന്ന 500 രൂപയിൽ നിന്നും 3,500 രൂപയായി വർദ്ധിപ്പിച്ചതും, അംഗത്വത്തിനുള്ള പ്രായപരിധി 55-ൽ നിന്നും 60 വയസ്സായി ഉയർത്തിയതും ചരിത്രപരമായ തീരുമാനങ്ങളാണ്. ലോക കേരളസഭയിലൂടെ പ്രവാസികളുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചു. പ്രവാസി മിഷൻ, പ്രവാസി ഡിവിഡൻറ് പദ്ധതി, പ്രവാസി കാൾ സെൻറർ, നോർക്ക പൊലീസ് സ്റ്റേഷൻ എന്നിവ വഴി സർക്കാർ പ്രവാസികൾക്ക് ഉറച്ച പിന്തുണയാണ് നൽകുന്നത്.
നോർക്ക റൂട്ട്സ് വഴി നൽകുന്ന വിദേശ ഭാഷാ പഠനം, റിക്രൂട്ട്മെൻറ്, സംരംഭങ്ങൾ തുടങ്ങാനുള്ള വായ്പകൾ, 2025 നവംബറിൽ ആരംഭിച്ച നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതി, അതിെൻറ തുടർച്ചയായ നോർക്ക കെയർ പ്ലസ് (10 ലക്ഷം മുതൽ ഒരു കോടി വരെ ലഭിക്കുന്ന ഇൻഷുറൻസ്), നിയമസഹായം, ആംബുലൻസ് സർവിസ് എന്നിവ പ്രവാസികൾക്ക് വലിയ ആശ്വാസമാണ്. അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ യു.ഡി.എഫ് പരാജയപ്പെട്ടു.
മത വർഗീയ പ്രീണനവും ഗ്രൂപ്പുകളിയും അസ്ഥിരതയും മാത്രം ലക്ഷ്യംവെക്കുന്ന പ്രതിപക്ഷത്തിൽനിന്നും ജനക്ഷേമകരമായ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും നവയുഗം കൂട്ടിച്ചേർത്തു.
ബി.ജെ.പി - സംഘപരിവാർ നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ മതനിരപേക്ഷ വിരുദ്ധ നിലപാടുകളെ കേരള ജനത എന്നും തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അത് തുടരുമെന്നും കേന്ദ്രകമ്മിറ്റി പറഞ്ഞു. സാമൂഹിക ഐക്യവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാൻ ഇടതുപക്ഷ ഭരണത്തുടർച്ച അനിവാര്യമാണെന്നും, അതിനാൽ എല്ലാ ജനാധിപത്യ വിശ്വാസികളും ഇടതുമുന്നണി സ്ഥാനാർഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്നും നവയുഗം സാംസ്കാരിക വേദി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

