കെ.എം.സി.സി പ്രവാസി സുരക്ഷ പദ്ധതി നാലാംഘട്ട പ്രചാരണ കാമ്പയിന് തുടക്കം
text_fieldsറിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന പ്രവാസി കുടുംബസുരക്ഷ പദ്ധതിയുടെ നാലാംഘട്ട പ്രചാരണപരിപാടികൾക്ക് തുടക്കംകുറിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം തൃക്കരിപ്പൂർ അപേക്ഷഫോറം ഹംസ പെരിന്തൽമണ്ണക്ക് നൽകി കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ മൂന്നു വർഷമായി നടപ്പാക്കുന്ന പദ്ധതി വഴി 10 ലക്ഷം രൂപയാണ് മരിക്കുന്ന അംഗത്തിന്റെ ആശ്രിതർക്ക് നൽകുന്നത്. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ചെയർമാനായ സമിതിയാണ് സുരക്ഷ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. കോഴിക്കോട്ട് ഇതിനായി പ്രത്യേക ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. രണ്ടു മാസം നീളുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് കമ്മിറ്റി ആവിഷ്കരിച്ചത്. ഇത്തവണ കൂടുതൽ പ്രവാസികളെ പദ്ധതിയിൽ അംഗങ്ങളാക്കും. ഇത്രയും വലിയ തുക സഹായമായി നൽകുന്ന ആദ്യത്തെ സുരക്ഷ പദ്ധതിയാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടേത്. തിരിച്ചുപോയ പ്രവാസികളെ സഹായിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ പദ്ധതി പരിഗണനയിലുണ്ടെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ വ്യക്തമാക്കി.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത എസ്.എഫ്.ഐ പ്രവർത്തകരുടെ ചെയ്തിയെ യോഗം അപലപിച്ചു. രാജ്യത്തിന്റെ മതേതര, ജനാധിപത്യമൂല്യങ്ങളെ തകർക്കാനുള്ള സംഘ്പരിവാർ നീക്കത്തിന് കുടപിടിക്കുകയാണ് സി.പി.എം. കേരളത്തിൽ കലാപമുണ്ടാക്കി നേട്ടം കൊയ്യാൻ കാത്തിരിക്കുന്ന ഇരുകൂട്ടരെയും കേരളജനത തിരിച്ചറിയുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജലീൽ തിരൂർ, ഉസ്മാൻ പരീത്, സിദ്ദീഖ് തുവ്വൂർ, ഷൗക്കത്ത് പാലപ്പിള്ളി, മുഹമ്മദ് വേങ്ങര, മുഹമ്മദ് മുസ്തഫ വെളൂരാൻ, നജീബ് നെല്ലാങ്കണ്ടി, നജീം അഞ്ചൽ, അബ്ദുൽ മജീദ് പയ്യന്നൂർ, അഡ്വ. അനീർ ബാബു, സുഹൈൽ കൊടുവള്ളി, അലി വയനാട്, നൗഫൽ താനൂർ, ഷാഹിദ് മാസ്റ്റർ, മുജീബ് ഉപ്പട, റസാഖ് വളക്കൈ, ഷംസു പെരുമ്പട്ട, അക്ബർ വേങ്ങാട്ട്, ജസീല മൂസ, ഷഫീഖ് കൂടാളി, ഷറഫു വയനാട്, അൻവർ വാരം, കെ.എച്ച്. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
ബാവ താനൂർ സുരക്ഷ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫസലുറഹ്‌മാൻ പുറങ്ങ് ഖിറാഅത്ത് നടത്തി. ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും നൗഷാദ് ചാക്കീരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.