സൗദിയിൽ വൻ മയക്കുമരുന്ന് ശേഖരവും ആയുധങ്ങളും പിടികൂടി
text_fieldsയാംബു: സൗദി അറേബ്യയിലെ വിവിധ കര, കടൽ, വ്യോമ അതിർത്തികൾ വഴി കടത്താൻ ശ്രമിച്ച 990 കള്ളക്കടത്ത് ശ്രമങ്ങൾ ഒരാഴ്ചക്കിടെ പിടികൂടിയതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തിയ കർശന പരിശോധനയിലാണ് ഇത്രയധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്തവയിൽ ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, കാപ്റ്റഗൺ ഗുളികകൾ ഉൾപ്പെടെ 89 ഇനം മയക്കുമരുന്നുകളും മറ്റ് 461 നിരോധിത വസ്തുക്കളും ഉൾപ്പെടുന്നു.
ഇവക്ക് പുറമെ, കസ്റ്റംസ് നിയമങ്ങൾ ലംഘിച്ച് കടത്താൻ ശ്രമിച്ച 2,010 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളും അനധികൃതമായി കടത്തിയ കറൻസികളും അതോറിറ്റി പിടിച്ചെടുത്തു. അതീവ സുരക്ഷാ പ്രാധാന്യമുള്ള മൂന്ന് തരം ആയുധങ്ങളും അവയുടെ അനുബന്ധ ഉപകരണങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി ഇറക്കുമതി, കയറ്റുമതി മേഖലകളിൽ വിട്ടുവീഴ്ചയില്ലാത്ത പരിശോധന തുടരുമെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൗരന്മാരും താമസക്കാരും ഉടൻ സുരക്ഷാ വിഭാഗത്തെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിനെയോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ കൈമാറുന്നതിനായി 1910 എന്ന ടോൾ ഫ്രീ നമ്പറിലോ 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, കൃത്യമായ സൂചനകൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

