മക്കയിൽ ലക്ഷക്കണക്കിന് ഇന്ത്യൻ തീർഥാടകർ ജുമുഅയിൽ പങ്കെടുത്തു
text_fieldsമക്ക: കടുത്ത ഉഷ്ണതരംഗത്തെയും തിരക്കിനെയും അതിജീവിച്ച് ഒരു ലക്ഷത്തോളം ഇന്ത്യൻ തീർഥാടകർ ഹറമിൽ നടന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൽ പങ്കുചേർന്നു. ഹജ്ജിന് മുന്നോടിയായുള്ള അവസാന ജുമുഅകളിൽ ഒന്നായതിനാൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തീർഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് ഇന്ത്യൻ ഹജ്ജ് മിഷൻ ഏർപ്പെടുത്തിയ വിപുലമായ ക്രമീകരണങ്ങൾ ‘ഫ്രൈഡേ ഓപ്പറേഷെൻറ’ വിജയം ഉറപ്പാക്കി.
തിരക്ക് ഒഴിവാക്കുന്നതിനായി രാവിലെ ഏഴിന് തന്നെ ഹറമിലെത്താൻ തീർഥാടകർക്ക് ഹജ്ജ് മിഷൻ നിർദ്ദേശം നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് അർദ്ധരാത്രി മുതൽ തന്നെ ഹാജിമാർ താമസസ്ഥലങ്ങളിൽ നിന്ന് പുറപ്പെട്ടു തുടങ്ങുകയും രാവിലെ എട്ടോടെ മുഴുവൻ പേരെയും ഹറമിൽ എത്തിക്കുകയും ചെയ്തു.
കുതായി, മസ്കൂത്ത, ശിഅബ് ആമിർ, ജർവൽ എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് യാത്രകൾ ക്രമീകരിച്ചത്. ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഹജ്ജ് കോൺസൽ സദഫ് ചൗധരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി. മുഴുവൻ ഉദ്യോഗസ്ഥരെയും വിവിധ പോയിൻറുകളിൽ പ്രത്യേക ചുമതലകളോടെ വിന്യസിച്ചിരുന്നു.
മക്കയിൽ ഇന്ന് 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില. കടുത്ത ചൂടിൽ പല തീർഥാടകർക്കും നിർജലീകരണം അനുഭവപ്പെട്ടെങ്കിലും, വഴികളിലും ബസ് പോയിൻറുകളിലും നിലയുറപ്പിച്ച ആരോഗ്യപ്രവർത്തകർ ഉടനടി പ്രാഥമിക ശുശ്രൂഷകൾ നൽകി. സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് തണലേകിയും കുടിവെള്ളവും ജ്യൂസും വിതരണം ചെയ്തും സേവനരംഗത്ത് സജീവമായിരുന്നു. നമസ്കാരം കഴിഞ്ഞ് വൈകുന്നേരം നാലോടെ എല്ലാ തീർഥാടകരെയും സുരക്ഷിതമായി താമസസ്ഥലങ്ങളിൽ തിരിച്ചെത്തിച്ചു.
ഹജ്ജിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ബസ് സർവീസുകൾ നിർത്തലാക്കും. ഇതോടെ, ഹജ്ജിന് മുൻപുള്ള ജുമുഅ നമസ്കാരങ്ങളിൽ പങ്കെടുക്കാൻ ഹാജിമാർക്ക് ഇനി സാധിക്കില്ല. ഹജ്ജിന് മുൻപുള്ള വെള്ളിയാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.
മലയാളി തീർഥാടകരിൽ ഭൂരിഭാഗവും ഇതിനകം മക്കയിലെത്തിക്കഴിഞ്ഞു. കണ്ണൂരിൽ നിന്നുള്ള മുഴുവൻ തീർഥാടകരും കോഴിക്കോട് നിന്നുള്ള ആദ്യ വിമാനത്തിലെ യാത്രക്കാരും മക്കയിലെത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള ‘ഷോർട്ട് ഹജ്ജ്’ യാത്രക്കാർ മാത്രമാണ് ഇനി എത്താനുള്ളത്. കേരളത്തിൽ നിന്നുള്ള സർവീസുകൾ ഈ മാസം 19-നും, ഇന്ത്യയിൽ നിന്നുള്ള അവസാന വിമാനം 22-നും എത്തുന്നതോടെ ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ വരവ് പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

