കാത്തിരിപ്പ് അവസാനിച്ചു; എയർ ഇന്ത്യ ജിദ്ദ–കരിപ്പൂർ വിമാന സർവിസ് പുനരാരംഭിച്ചു
text_fieldsജിദ്ദ: പ്രവാസികളുടെ അഞ്ചു വർഷത്തെ കാത്തിരിപ്പിനും നാട്ടിലെ നിരന്തര സമരങ്ങൾക്കും ശ േഷം എയർ ഇന്ത്യ ജിദ്ദ-കോഴിക്കോട് ജംബോ വിമാന സർവിസ് പുനരാരംഭിച്ചു. ഞായറാഴ്ച രാത്രി 12ന് ജിദ്ദയിൽനിന്നു പുറപ്പെട്ട വിമാനം തിങ്കളാഴ്ച രാവിലെ 7.15ന് കോഴിക്കോട് വിമാനത്താവളത ്തിലെ റൺവേയെ സ്പർശിച്ചപ്പോൾ അത് മലബാർ പ്രവാസികളുടെ ഏറെ നാളത്തെ ആഗ്രഹ സാഫല്യമാ യി മാറി. ആദ്യ വിമാന സർവിസ് ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഗംഭീരമായി ആഘോഷിച്ചു.
എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെയും ആദ്യ വിമാനത്തിലെ യാത്രക്കാരായ ജിദ്ദയിലെ വ്യവസായികളുടെയും സാമൂഹികപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും മറ്റു യാത്രക്കാരുടെയും സാന്നിധ്യത്തിൽ വിമാനത്താവളത്തിനകത്തുവെച്ച് നടന്ന കേക്ക് മുറിക്കൽ ചടങ്ങ് ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലിയും എയർ ഇന്ത്യ സൗദി വെസ്റ്റേൺ റീജനൽ മാനേജർ പ്രഭു ചന്ദ്രനും ചേർന്ന് നിർവഹിച്ചു.
വിമാനത്തിലെ കന്നി യാത്രക്കാരായ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഇമ്പാല ഗ്രൂപ് മാനേജിങ് ഡയറക്ടർ വി.പി. ഷിയാസ്, എയർ ഇന്ത്യ എയർപോർട്ട് മാനേജർ മുഹമ്മദ് ഫിയാസ്, റിസർവേഷൻ മാനേജർ സൽമാൻ അസീസ്, ഡ്യൂട്ടി ഓഫിസർ കലീമുല്ല, സെയിൽസ് എക്സിക്യൂട്ടീവ് സുനീർ കീയത്ത് തുടങ്ങിയവർ സംബന്ധിച്ചു. വിമാനത്താവളത്തിലെത്തിയ മുഴുവൻ യാത്രക്കാരെയും മധുര പാനീയങ്ങള്‍ നല്‍കിയാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനും പോരാട്ടത്തിനുമൊടുവില്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാനം യാത്ര പുനരാരംഭിച്ചതിെൻറ സന്തോഷത്തിലായിരുന്നു യാത്രക്കാരും എയര്‍ ഇന്ത്യ അധികൃതരും.
കോഴിക്കോട് വിമാനത്താവളത്തിലും വിമാനത്തിനും യാത്രക്കാർക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. വിമാനത്തെ റൺവേയിൽ വാട്ടർ സല്യൂട്ട് നൽകിയും യാത്രക്കാരെ പൂക്കൾ നൽകിയും വരേവറ്റു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എയർപോർട്ട് ഉപദേശക സമിതി ചെയർമാൻ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, എം.കെ. രാഘവൻ എം.പി, സാദിഖലി ശിഹാബ് തങ്ങൾ, വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു, എയർ ഇന്ത്യ ചെന്നൈ റീജനൽ മാനേജർ ബുന്ന റാവു തുടങ്ങിയവർ യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. വി.പി. മുഹമ്മദലി ആദ്യ യാത്രക്കാരനായി വിമാനത്തിൽനിന്നു പുറത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
